ജറുസലേം: യേശുവിന്‍റെ ജനന സമയത്ത് നവജാത ശിശുക്കളെ വധിക്കാനുള്ള കുപ്രസിദ്ധ ഉത്തരവിട്ട ഹെരോദാ രാജാവിന്‍റെ കൊട്ടാരം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. ഹെരോദിന്‍റെ കുന്നിൻ മുകളിലെ കൊട്ടാരമാണ് ഇപ്പോൾ തുറന്നു കൊടുത്തിരിക്കുന്നത്. ജറുസലേമില്‍ നിന്നും ആറ് മൈല്‍ അകലെ കുന്നിന്‍ മുകളിലാണ് ഹെറോഡിയം എന്ന് വിളിക്കുന്ന സ്വകാര്യ തിയേറ്റര്‍ അടക്കമുള്ള വന്‍ കൊട്ടാരമുള്ളത്. ബിസി 37 മുതല്‍ ബിസി നാല് വരെ പ്രദേശം ഭരിച്ചിരുന്ന റോമന്‍ നിയന്ത്രിത ഭരണാധികാരിയായിരുന്നു ഹെരോദ്.
ക്രൂരതകള്‍ കൊണ്ടും വന്‍ നിര്‍മിതികളുടെ പേരിലുമാണ് ഹെരോദ് അറിയപ്പെടുന്നത്. അസുഖങ്ങളെ തുടര്‍ന്ന് വേദന തിന്ന് മരിച്ച ഹെരോദിനെ അടക്കം ചെയ്തിരിക്കുന്നതും ഈ കുന്നിന്‍ മുകളിലെ കോട്ടക്കുള്ളിലാണ്. അടിമകളുടെ അശ്രാന്ത പരിശ്രമമാണ് ഈ കൂറ്റന്‍ നിര്‍മിതിക്ക് പിന്നിലെന്നാണ് പുരാവസ്തു ഗവേഷകര്‍ കരുതുന്നത്. കുന്നിന്‍മുകളിലെ നാല് ഗോപുരങ്ങള്‍ എന്നറിയപ്പെട്ടിരുന്ന കൊട്ടാരത്തിലാണ് ഹെറോദ് ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.
ചുവര്‍ ചിത്രങ്ങള്‍ നിറഞ്ഞ ചുമരുകളും മൊസൈക്ക് കൊണ്ട് അലങ്കരിച്ച തറകളുമാണ് കൊട്ടാരത്തിന്‍റെ ഭംഗി. സമീപത്തെ ഉറവയില്‍ നിന്നും വെള്ളം എത്തിച്ച് വലിയൊരു കുളവും കൊട്ടാരത്തില്‍ സജീകരിച്ചിരുന്നു. കുന്നിന് മുകളിലെ കൊട്ടാരത്തിലെ പ്രധാന കാഴ്ച്ചകളിലൊന്നായിരുന്നു ഈ കുളം. ഹെറോദിയന്‍ എന്നറിയപ്പെട്ടിരുന്ന ഹെരോദിന്‍റെ അതിഥി സല്‍ക്കാര മുറിയും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. ഹെറോദ് ഭരിച്ചിരുന്നകാലത്ത് രാജാവിന്‍റെ പ്രധാന അതിഥികള്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനമുണ്ടായിരുന്നത്. പകരം വെക്കാനില്ലാത്ത പുരാവസ്തു ശേഖരമെന്നാണ് ഹെരോദിന്‍റെ കൊട്ടാരത്തെ ഹീബ്രു സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകനും മേഖലയിലെ ഉദ്ഖനനത്തിന് നേതൃത്വം നല്‍കിയ ആളുമായ റോയ് പോറാറ്റ് വിശേഷിപ്പിക്കുന്നത്. ബിസി 23നും ബിസി 15നും ഇടയിലാണ് ഹെറോഡിയം നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്നു.
കൊട്ടയും കൊട്ടാരവും ചെറിയ പട്ടണവും അടങ്ങുന്നതാണ് ഹെറോഡിയം. ജറൂസലേമിന് അഭിമുഖമായി പ്രധാന കവാടമുള്ള ഹെറോഡിയമാണ് ഹെരോദ് രാജാവിന് ഏറ്റവും ഇഷ്ടപ്പെട്ട നിര്‍മിതി. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ മരണാനന്തരം ഇവിടെ സംസ്‌ക്കരിച്ചതെന്നും കരുതുന്നു. ഭരണ കാലത്ത് ഒട്ടേറെ ക്രൂരതകൾ ചെയ്‌ത ഹെരോദിന്‍റെ അന്ത്യം വേദനകള്‍ക്കൊടുവിലായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖങ്ങളും അപൂര്‍വമായ അണുബാധയും ഹെരോദിന്‍റെ അവസാനകാലം നരകതുല്യമാക്കി.
ഒടുങ്ങാത്ത ചൊറിച്ചിലും വയറിലെ കടുത്ത വേദനയും ശ്വാസം ലഭിക്കാത്ത അവസ്ഥയും വിരലുകള്‍ കോച്ചി വലിയലും തുടങ്ങി രഹസ്യഭാഗങ്ങളില്‍ അഴുകുന്ന നിലവരെയുണ്ടായെന്നും കരുതപ്പെടുന്നു. മരണ ശേഷം തന്‍റെ ശരീരാവശിഷ്ടങ്ങള്‍ ഹെറോഡിയത്തില്‍ സംസ്‌ക്കരിക്കണമെന്നായിരുന്നു ഹെരോദിന്‍റെ കല്‍പന. മറ്റൊരു വിചിത്രകാര്യം കൂടി ഹെറോദ് നിര്‍ദേശിച്ചു. മരണാനന്തരം ഈ അപൂര്‍വ നിര്‍മിതി ഒന്നാകെ മണ്ണിട്ട് മൂടണമെന്നതായിരുന്നു അത്. രണ്ടായിരം വര്‍ഷത്തോളം വലിയ കേടുപാടുകളില്ലാതെ ഹെറോഡിയത്തെ നിലനിര്‍ത്താന്‍ ആ വിചിത്ര തീരുമാനം കൊണ്ട് സാധിച്ചു. 2007ലാണ് ഹീബ്രു സര്‍വകലാശാലയിലെ സംഘം ഹെറോഡിയം കണ്ടെടുക്കുന്നത്.
എട്ട് അടി നീളമുള്ള ഒരു ശവകുടീരവും കൂട്ടത്തില്‍ കണ്ടെടുത്തിട്ടുണ്ട്. കൊത്തുപണികളും സവിശേഷതകളും മൂലം ഇത് ഹെരോദിന്‍റെ ശവകുടീരമാണെന്നാണ് പുരാവസ്തു ഗവേഷകരുടെ വിലയിരുത്തല്‍. 36 വര്‍ഷമാണ് ഹെരോദാവ് രാജ്യം ഭരിച്ചത്. സ്വന്തം ഭാര്യയും മൂന്നു മക്കളും അടക്കം നിരവധി പേരെ ഹെരോദ് ഇക്കാലയളവിൽ വധിച്ചു. യേശുവിന്‍റെ ജനന സമയത്ത് ജറൂസലേമിലെ നവജാതശിശുക്കളെ വധിക്കാന്‍ ഉത്തരവിട്ട കുപ്രസിദ്ധനായ ഭരണാധികാരിയും ഹെരോദായിരുന്നു. ക്രൂരതകള്‍ക്കൊപ്പം ജറൂസലേമിലെ രണ്ടാമത്തെ ആരാധനാലയം, മസാഡ കുന്നിലെ കോട്ട കൊട്ടാരം, കാസെറയിലെ കോട്ട തുടങ്ങിയ കൂറ്റന്‍ നിര്‍മിതികള്‍ക്ക് പിന്നിലും ഹെറോദ് തന്നെയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: