കാൻബെറ: മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഹാർദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും വിരാട് കോലിയുടെയും മികച്ച പ്രകടത്തിൽ 302 റൺസ് നേടി. 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 92 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജ 66 റൺസ് നേടി. കോലി 63 റൺസെടുത്തു. ഓസ്ട്രേലിയക്കാതി ആഷ്ടൻ അഗാർ രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ വിജയിച്ചിരുന്നു.
പരമ്പര നഷ്ടമായ ഇന്ത്യ അഭിമാന പോരാട്ടത്തിനായാണ് ഇന്ന് ഇറങ്ങുന്നത്. അഗർവാളിനെ പുറത്തിരുത്തി ഗില്ലിനെ ഓപ്പൺ ചെയ്യിപ്പിച്ചെങ്കിലും ആദ്യ വിക്കറ്റിൽ 26 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ധവാനെ (16) ആഷ്ടൻ ആഗറിന്‍റെ കൈകളിൽ എത്തിച്ച സീൻ അബ്ബോട്ട് ആണ് ഓസ്ട്രേലിയക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. പിന്നാലെ ക്രീസിലെത്തിയ വിരാട് കോലിയുമായി ചേർന്ന് ഗിൽ മെല്ലെ സ്കോർ ഉയർത്താൻ തുടങ്ങി. ഗിൽ മികച്ച ഫോമിലായിരുന്നു.
ഓസീസ് പേസർമാരെ അനായാസം കൈകാര്യം ചെയ്ത താരത്തിനും ഏറെ നേരം ക്രീസിൽ തുടരാനായില്ല. 33 റൺസെടുത്ത യുവതാരത്തെ ആഗർ വിക്കറ്റിനു മുന്നിൽ കുരുക്കി. നന്നായി തുടങ്ങിയ ശ്രേയാസ് അയ്യർ (19) അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങി. ശ്രേയാസിനെ സാമ്പയുടെ പന്തിൽ ലെബുഷെയ്ൻ പിടികൂടുകയായിരുന്നു. ലോകേഷ് രാഹുൽ (5) വേഗം മടങ്ങി. രാഹുലിനെ ആഗർ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.
63 റൺസെടുത്ത കോലിയെ ജോഷ് ഹേസൽവുഡ് അലക്സ് കാരിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ആറാം വിക്കറ്റിൽ ഹർദ്ദിക് പാണ്ഡ്യ-രവീന്ദ്ര ജഡേജ സഖ്യം നടത്തിയ ഗംഭീര ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. അപരാജിതമായ 150 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: