ചെന്നൈ: മാദക സൗന്ദര്യത്തിലൂടെ തെന്നിന്ത്യയുടെ ഉറക്കം കെടുത്തിയ താര സുന്ദരി സിൽക്ക് സ്‌മിതയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ ദിനം. ഒരു കാലത്ത് സിൽക്കിന്‍റെ നൃത്ത രംഗമില്ലാത്ത സിനിമകൾ അപൂർവമായിരുന്നു. 17 വർഷക്കാലം നീണ്ടു നിന്ന അഭിനയ ജീവിതത്തിനിടെ 450 ലധികം ചിത്രങ്ങളിലാണ് സിൽക്ക് വേഷമിട്ടത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരുന്നു ചിത്രങ്ങൾ. 1960 ഡിസംബർ രണ്ടിന് ആന്ധ്രയിലെ ഏളൂർ എന്ന ഗ്രാമത്തിലാണ് സ്മിത ജനിക്കുന്നത്.
വിജയലക്ഷ്മി എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്ന് നാലാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പതിനാലാം വയസിൽ വിവാഹിതയായെങ്കിലും ഭർത്താവിന്‍റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആ ബന്ധം അധികം നീണ്ടില്ല. തുടർന്ന് ടച്ച് അപ് ആര്‍ടിസ്റ്റായി സിനിമാ മേഖലയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്കും കടന്നു.
നാട്ടിൻപുറത്തുനിന്ന വന്ന വിദ്യാഭ്യാസം കുറവായ ഒരു പെണ്‍കുട്ടിയെ ഒരു സിനിമാ താരത്തിന്‍റെ എല്ലാ പ്രൗഡിയിലേക്കും എത്താൻ പ്രാപ്തരാക്കിയത് വിനു ചക്രവര്‍ത്തിയും അദ്ദേഹത്തിന്‍റെ ഭാര്യയും തന്നെയാണെന്ന് നിസംശയം പറയാം. 1980 ല്‍ തമിഴിൽ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന ചിത്രമാണ് സ്മിതയ്ക്ക് കരിയറിൽ ബ്രേക്കായത്. ആ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേര് സില്‍ക്ക് എന്നായിരുന്നു. വളരെ മോശം സ്വഭാവങ്ങളുള്ള സിൽക്ക് എന്ന കഥാപാത്രം പിന്നീട് സ്മിതയുടെ പേരിന്‍റെ ഭാഗമായി. സ്മിത സിൽക്ക് സ്മിത ആയി.വണ്ടിച്ചക്രം വൻഹിറ്റായതോടെ സ്മിതയെ തേടി നിരവധി അവസരങ്ങളെത്തി.
പക്ഷെ എല്ലാം സമാനരീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു എന്നുമാത്രം. 1982ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം 'മൂണ്‍ട്രു മുഖം'ആണ് സിൽക്ക് സ്മിതയുടെ കരിയറിൽ വഴിത്തിരിവായത്. ആ ചിത്രത്തോടെ സൗത്ത് ഇന്ത്യൻ സിനിമയിലെ മാദക സൗന്ദര്യം ആയി സ്മിമ വാഴ്ത്തപ്പെട്ടു. ബോൾഡ് വസ്ത്രധാരണത്തിലൂടെയും മാദക നൃത്തരംഗങ്ങളിലൂടെയും ആ പേര് സ്മിത അര്‍ഥവത്താക്കുകയും ചെയ്തു. ഗ്ലാമർ വേഷങ്ങളിൽ തളയ്ക്കപ്പെട്ടെങ്കിലും മറിച്ചുള്ള ചിത്രങ്ങളിൽ സ്മിതയുടെ അഭിനയപാടവവും പല ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
1996 സെപ്റ്റംബർ 23നാണ് തെന്നിന്ത്യയുടെ സൗന്ദര്യ റാണിയെ ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു അത്. പോസ്റ്റുമോര്‍ട്ടത്തിൽ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തിൽ പല ദുരൂഹതകളും ഉയർന്നിരുന്നു. സിനിമാ നിർമാണത്തെ തുടർന്നുണ്ടായ നഷ്ടം, വിഷാദ രോഗം തുടങ്ങി പല കാരണങ്ങൾ പലരും നിരത്തിയെങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: