നെയ്‌റോബി: കൂട്ട ഉപവാസത്തിനിടെ വിശ്വാസികളായ 429 പേർ മരിക്കാനിടയായ സംഭവത്തിൽ പുരോഹിതൻ അടക്കം 95 പേർക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തി. ലോക മനസാക്ഷിയെ ഞെട്ടിച്ച കെനിയയിലെ കൂട്ടകുരുതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്.
പ്രതികൾക്കെതിരെ കൊലപാതകം, നരഹത്യ, കുട്ടികളെ പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താന്‍ കെനിയയിലെ പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ചൊവ്വാഴ്ച ഉത്തരവിട്ടു. ഇവരുടെ സഭയിലെ അംഗങ്ങളായ 429 പേരാണ് മരിച്ചത്.
രണ്ടാഴ്ചയ്ക്കകം പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തണമെന്നും അല്ലെങ്കില്‍ കോടതി അവരെ വിട്ടയക്കണമെന്നും കിലിഫി തീരദേശ കൗണ്ടിയിലെ മജിസ്ട്രേറ്റിന്‍റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ മുലേലെ ഇങ്കോംഗ.
കഴിഞ്ഞ ഏപ്രിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് വാദം. പ്രധാന പ്രതിയും സഭാ നേതാവ് പോള്‍ മക്കെന്‍സിയെയും മറ്റ് 28 പേരെയും കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയോട് അനുമതി ചോദിച്ചിരുന്നു.
പ്രതികളെ 60 ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന അഭ്യർഥന പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് യൂസഫ് ശിഖന്ദ നിരസിച്ചു. പ്രോസിക്യൂഷന് മതിയായ അന്വേഷണത്തിന് മതിയായ സമയം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു.
കെനിയയുടെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള കിലിഫി കൗണ്ടിയിലെ മക്കെന്‍സി പള്ളിയില്‍ നിന്ന് 15 ഇടവകക്കാരെ പൊലീസ് രക്ഷപ്പെടുത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.
യേശുവിനെ കാണാനായി ലോകം അവസാനിക്കുന്നതിന് മുമ്പ് മരണം വരെ ഉപവസിക്കാന്‍ പാസ്റ്റര്‍ നിര്‍ദ്ദേശിച്ചതായി രക്ഷപ്പെട്ടവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വിദൂര വനപ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഡസന്‍ കണക്കിന് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
Post A Comment: