ഇടുക്കി: രോഗാവസ്ഥയിലായതോടെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു. കുമളി ഒന്നാം മൈൽ സ്വദേശിനി അന്നക്കുട്ടിയാണ് (76) മരിച്ചത്. കഴിഞ്ഞ ദിവസം അട്ടപ്പള്ളത്തെ വാടക വീട്ടിലാണ് ഇവരെ അവശ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിന്‍റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളെജിലെത്തിച്ച് ചികിത്സ നടത്തി വരികയായിരുന്നു.
ശനിയാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ആണും പെണ്ണുമായി രണ്ട് മക്കള്‍ ഉണ്ടായിരുന്നിട്ടും രോഗാവസ്ഥയില്‍ കിടപ്പിലായ അന്നക്കുട്ടിയെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. രോഗാവസ്ഥയിലായി കിടപ്പിലായ ഇവരെ ശുശ്രൂഷിച്ചതും ഭക്ഷണം നല്‍കിയതും ലക്ഷം വീട് കോളനിയിലെ അയല്‍വാസികളാണ്. സ്വത്ത് ഉണ്ടായിരുന്നത് തട്ടിയെടുത്ത ശേഷം മക്കള്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇതിനിടെ വീണ് അന്നക്കുട്ടിയുടെ വലത് കൈ ഒടിഞ്ഞു.
പഞ്ചായത്ത് മെംബര്‍ ജയാ മോള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നാം മൈലിന് സമീപം വര്‍ഷങ്ങളായി താമസിച്ചിരുന്ന അന്നക്കുട്ടിയുടെ ഭര്‍ത്താവിന്‍റെ മരണശേഷം വീടും സ്ഥലവും മക്കള്‍ ഇടപെട്ട് വില്‍പന നടത്തിയിരുന്നു.
വസ്തു വിറ്റ വകയില്‍ തുച്ഛമായ തുക നല്‍കി മക്കള്‍ അന്നക്കുട്ടിയെ വാടക വീട്ടിലാക്കി പോവുകയായിരുന്നെന്ന് നാട്ടുകാരും പറയുന്നു. അന്നക്കുട്ടിയുടെ മൃതദ്ദേഹം കോട്ടയം മെഡില്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ മക്കളോ ബന്ധുക്കളോ എത്താതെയിരുന്നാല്‍ പൊലീസ് ഏറ്റുവാങ്ങി സംസ്‌ക്കരിക്കുമെന്ന് സി.ഐ. ജോബിന്‍ ആന്‍റണി പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
Post A Comment: