ഇടുക്കി: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മേരികുളത്ത് വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. രാത്രിയുടെ മറവിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തിപ്പൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. ഒരു ലക്ഷം രൂപയോളം വിവിധ സ്ഥാപനങ്ങളിൽ നിന്നായി നഷ്ടപ്പെട്ടതായിട്ടാണ് കണക്കാക്കുന്നത്.
ആറ് വ്യാപാര സ്ഥാപനങ്ങളിലും, ഒരു സഹകരണ ബാങ്ക് ശാഖയിലും, സ്‌കൂള്‍ കഞ്ഞിപ്പുരയിലും മോഷ്ടാവ് കടന്നു. സംഭവത്തിൽ പീരുമേട് ഡി.വൈ.എസ്.പി. വിശാല്‍ ജോണ്‍സന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ടൗണിലെ ബേക്കറി ഉടമ കടയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് സമീപത്തെ സ്ഥാപനങ്ങളിലും മോഷണം നടന്നതായി കണ്ടെത്തിയത്.
സ്റ്റേഷനറി കടയില്‍ സൂക്ഷിച്ചിരുന്ന 32000 രൂപ അപഹരിച്ചു. തൊട്ടടുത്ത കടയില്‍നിന്നും 5000 രൂപ നഷ്ടമായി. മുന്‍ ഭാഗം ഗ്ലാസിട്ട വ്യാപാര സ്ഥാപനത്തിലേക്ക്, വഴിയില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് എടുത്ത് മറച്ചുവെച്ചാണ് മോഷണം നടന്നത്. പതിനായിരങ്ങള്‍ വിലവരുന്ന സി.സി. ടി.വി -ഡി.ബി.ആര്‍ അടക്കം മോഷ്ടാവ് കടത്തിക്കൊണ്ടുപോയി. ഒരു ബേക്കറിയില്‍ നിന്നും 5000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റൊരു ബേക്കറിയില്‍ നിന്നും 500 രൂപയും കടയില്‍ സൂക്ഷിച്ചിരുന്ന ചില്ലറ പൈസകളുമാണ് നഷ്ടമായത്.
ഡോഗ് സ്‌കോഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഉപ്പുതറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ. നാസര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ മിഥുന്‍ മാത്യു, എ.എസ്.ഐ ആര്‍. ഹെന്‍ട്രി എന്നിവര്‍ സി.സി ടി.വി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പരിശോധന ആരംഭിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
വയോധികയെ ഉപേക്ഷിച്ച സംഭവം; മകന്‍റെ ജോലി പോയി
ഇടുക്കി: വയോധികയായ അമ്മ രോഗാവസ്ഥയിലായതോടെ വീട്ടിൽ ഉപേക്ഷിച്ചു പോയ സംഭവത്തിൽ മകന്‍റെ ജോലിയും തെറിച്ചു. കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടിയുടെ (76) മരണത്തിലാണ് മകൻ സജിമോനെ ജോലിയിൽ നിന്നും മാറ്റി നിർത്തിയത്.
കുമളിയിലെ ബാങ്ക് ശാഖയിൽ കലക്ഷൻ ഏജന്‍റായിരുന്നു സജിമോൻ. അന്നക്കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ആശുപത്രിയിലാക്കിയെങ്കിലും മരിച്ചിരുന്നു. സംഭവം വിവാദമായതോടെ മക്കൾ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെ ആദ്യം മകളുടെയും ഇപ്പോൾ മകന്‍റെയും ജോലി നഷ്ടമായിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സജിമോനെ ജോലിയിൽ നിന്നും മാറ്റി നിർത്തുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
അന്നക്കുട്ടി രോഗാവസ്ഥയിലായതോടെ സ്വത്ത് തട്ടിയെടുത്ത ശേഷം മക്കൾ വീട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ഇടപെട്ടാണ് ആശുപത്രിയിലെത്തിച്ചത്. അന്നക്കുട്ടി മരണപ്പെട്ടിട്ട് സംസ്കാര ചടങ്ങുകളിൽ പോലും മക്കൾ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Post A Comment: