ഇടുക്കി: കൈപ്പിടിയിലുള്ള കട്ടപ്പന നഗരസഭയിൽ ഭരണം കളഞ്ഞുകുളിക്കണമെന്ന വാശിയിൽ കോൺഗ്രസ്. കഴിഞ്ഞ തവണ ജില്ലയിൽ ആഞ്ഞടിച്ച എൽഡിഎഫ് തരംഗത്തിലും കട്ടപ്പനയെ വലതിനൊപ്പം നിർത്തിയ കട്ടപ്പന നഗരസഭയിലാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ തമ്മിലടി ഇപ്പോൾ ഭരണത്തുടർച്ച സ്വപ്നം കാണുന്ന കോൺഗ്രസിന് വെല്ലുവിളിയായിരിക്കുകയാണ്.
മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ നേതാവ് നഗരസഭയിൽ മത്സര രംഗത്തേക്കിറങ്ങിയതാണ് അടിമുടി യുഡിഎഫിന്‍റെ താളം തെറ്റിച്ചത്. ഇതോടെ പ്രമുഖ നേതാക്കളിൽ പലരും മത്സര രംഗത്തു നിന്നും പിൻമാറി.
ഇതിനിടെ കെ.സി വേണുഗോപാൽ പക്ഷം നഗരസഭയിൽ 20 സീറ്റിൽ ഒറ്റക്ക് മത്സരിക്കാനുള്ള നീക്കം കൂടി നടത്തിയതോടെ ഭരണത്തുടർച്ചയെന്നത് കോൺഗ്രസിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
നിലവിൽ കെ.സി വേണുഗോപാൽ പക്ഷത്തുള്ള കൗൺസിലർമാരായ പ്രശാന്ത് രാജു, മനോജ് മുരളി, ബീന ജോബി, മായാ ബിജു എന്നിവരെ ഒഴിവാക്കിയാണ് ഡിസിസിക്ക് പ്രാദേശിക കോൺഗ്രസ് നേതൃത്വം ലിസ്റ്റ് നൽകിയതെന്നാണ് സൂചന. ഇതോടെയാണ് കെ.സി പക്ഷം ഇടഞ്ഞത്.
വാർഡ് കമ്മിറ്റി കൂടാതെയും ഉപരി കമ്മിറ്റിയിൽ ചർച്ച ചെയ്യാതെയുമാണ് ലിസ്റ്റ് നൽകിയത്. നിലവിലെ നാല് കൗൺസിലർമാരുൾപ്പടെ വർധിച്ച സീറ്റിന് ആനുപാദികമായി ആറ് സീറ്റാണ് കെ.സി വിഭാഗം ചോദിച്ചത്. ഇത് പ്രാദേശിക നേതൃത്വം തള്ളിയെന്നാണ് ആരോപണം.
ചോദിച്ച സീറ്റിൽ അഞ്ച് എണ്ണം എങ്കിലും കിട്ടിയില്ലെങ്കിൽ യുഡിഎഫ് സ്ഥിരമായി വിജയിക്കുന്ന 20 സീറ്റിൽ മത്സരിക്കുമെന്നാണ് കെ.സി വിഭാഗം സൂചന നൽകുന്നത്.
ഏതൊക്കെ സീറ്റുകളിലാണ് മത്സരിക്കുന്നതെന്നും ആരൊക്കെയാണ് സ്ഥാനാർത്ഥികളെന്നും തീരുമാനിച്ചിട്ടുമുണ്ട്. 20 പത്രികകൾ ഉപ വരണാധികാരിയായ അജി കെ. തോമസിന്‍റെ കൈയ്യിൽ നിന്നും വാങ്ങുകയും ചെയ്തു. ഇതോടെ കട്ടപ്പന നഗര സഭയിലെ യു ഡി എഫ് സീറ്റ് ചർച്ച വഴിമുട്ടിയിരിക്കുകയാണ്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: