അഹങ്കാരവും തന്നിഷ്ടവും കാരണം തൊട്ടതെല്ലാം കുളമാക്കിയ ഒരു വനിതാ നേതാവിന് വേണ്ടി വോട്ട് ചോദിക്കാൻ വിധിക്കപ്പെട്ട പാർട്ടി പ്രവർത്തകരുടെ അമർഷമാണ് ഹൈറേഞ്ച് മേഖലയിലെ ഒരു പഞ്ചായത്തിൽ നിന്നും പുറത്തു വരുന്നത്. തോട്ടം മേഖലയിലെ ഒരു പഞ്ചായത്തിലെ ഇടതുപക്ഷ സ്ഥാനാർഥിയാണ് മുന്നണിക്കും പാർട്ടിക്കും ബാധ്യതയായിരിക്കുന്നത്.
കുടുംബശ്രീ ചുമതലയുണ്ടായിരുന്ന വനിതാ നേതാവ് ഉന്നതരെ ചാക്കിട്ട് പിടിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒപ്പിച്ചെടുത്തത്. ഭരണ വിരുദ്ധ വികാരം അലയടിക്കുന്ന പഞ്ചായത്തിൽ ഇത്തവണ ഭരണം പിടിക്കാൻ മരണക്കളി കളിക്കുകയാണ് പാർട്ടി നേതൃത്വം.
ഇതിനിടെയാണ് ഉന്നത നേതാക്കളുടെ ഇടപെടലിൽ വനിതാ നേതാവിന് വാർഡ് നൽകേണ്ടി വന്നത്. എങ്ങനെയും നേതാവിനെ വിജയിപ്പിച്ചെടുക്കാമെന്ന് വച്ചാൽ നാളിതുവരെ ഉണ്ടാക്കിയെടുത്ത ചീത്തപ്പേര് കാരണം വോട്ട് ചോദിച്ച് ഒരിടത്തും ചെല്ലാൻ സാധിക്കാത്ത സ്ഥിതിയായി.
ഒടുക്കം സഹികെട്ട് ഇലക്ഷൻ വർക്കിൽ നിന്നും തങ്ങളെ ഒഴിവാക്കിത്തരണമെന്ന് സ്ത്രീകൾ അടക്കമുള്ള പാർട്ടി പ്രവർത്തകർ നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നാണ് പുറത്തു വരുന്ന വിവരം.
കുടുംബശ്രീ ചുമതലയിലുള്ളപ്പോൾ സ്ത്രീകളെ അടക്കം വെറുപ്പിച്ചതാണ് വനിതാ നേതാവിന് തിരിച്ചടിയാകുന്നതത്രേ. ആവശ്യങ്ങൾക്ക് ചെല്ലുന്നവരോട് വെറുതെ കയർക്കുക, ധാർഷ്ട്യം കാണിക്കുക തുടങ്ങിയ കലാപരിപാടികളായിരുന്നു ഇവർക്കെന്നാണ് നാട്ടുകാർ പറയുന്നത്. കുടുംബശ്രീ പ്രോത്സാഹിപ്പിക്കേണ്ട പല സംരംഭങ്ങളും എട്ടു നിലയിൽ പൂട്ടിപ്പോകുന്നതിനു കാരണവും ഇവരുടെ പിടിപ്പുകേടും തന്നിഷ്ടവുമാണെന്നാണ് പറയപ്പെടുന്നത്.
കുടുംബശ്രീ യുണിറ്റുകൾക്ക് നൽകുന്ന ലോൺ വിതരണത്തിലും നേതാവിന്‍റെ ഈ ധാർഷ്ട്യമുണ്ടായിരുന്നത്രേ. ലോൺ അപേക്ഷകരെ പലതവണ നടത്തിച്ചായിരുന്നു ഇവരുടെ വൈരാഗ്യ പ്രവർത്തനം. പാർട്ടി പരിപാടിക്ക് ആളെ കൂട്ടാൻ ലോൺ അപേക്ഷകരെ നിർബന്ധിച്ച് വിളിച്ചു വരുത്തിയെന്ന ആക്ഷേപവും ഇവർക്കെതിരെ ഉയർന്നിരുന്നു.
വൈരാഗ്യമുള്ള വനിതകൾക്ക് കുടുംബശ്രീ ആനുകൂല്യം നിഷേധിക്കുക, അപേക്ഷകളുമായെത്തുന്നവരെ മടക്കി അയക്കുക തുടങ്ങി ഇഷ്ടത്തി ചെയ്യുന്ന ദ്രോഹങ്ങൾ ചില്ലറയല്ലത്രേ. കുടുംബശ്രീ ഓഫീസിലെത്തുന്ന വനിതകളോട് പ്രായ വ്യത്യാസമില്ലാതെ കയർക്കുന്നതും മുതിർന്ന ആളുകളോട് വരെ സഭ്യമല്ലാത്ത രീതിയിൽപെരുമാറുന്നതും ഇവരുടെ പതിവായിരുന്നു.
നാട്ടുകാരുടെ മുഴുവൻ വെറുപ്പ് സമ്പാദിച്ച ഇഷ്ടത്തി നേതാക്കളുടെ തിണ്ണ നിരങ്ങിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒപ്പിച്ചെടുത്തത്. സീറ്റ് കിട്ടിയതിനു പിന്നാലെ വാർഡിലേക്ക് ഓടിയിറങ്ങിയെങ്കിലും വനിതൾക്കിടയിൽ തന്നെ ഇവർക്കെതിരെ രോഷം അലയടിക്കുകയാണെന്നാണ് വിവരം.
വാർഡ് കൈവിടാതിരിക്കാൻ പാർട്ടി പ്രവർത്തകരെ രംഗത്തിറക്കിയെങ്കിലും നേതാവിനോടുള്ള അമർഷം പാർട്ടി പ്രവർത്തകരും നന്നായി അറിഞ്ഞു. ഇതോടെയാണ് പ്രചരണ പരിപാടികളിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടർ നേതൃത്വത്തെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിഷയം അടക്കിവക്കാനാണ് പാർട്ടി തീരുമാനം.
Join Our Whats App group

Post A Comment: