അനുഭവം ഗുരു എന്നൊരു പഴമൊഴിയുണ്ട്. അനുഭവങ്ങളിലൂടെ പാഠങ്ങൾ പഠിക്കണമെന്നതാണ് പഴമക്കാരും നൽകുന്ന മുന്നറിയിപ്പ്. എന്നാൽ എത്ര അനുഭവങ്ങൾ ഉണ്ടായാലും പാഠം പഠിക്കാൻ മിനക്കെടാത്ത ചിലരുണ്ട് നമ്മുടെ രാജ്യത്ത്. മഹാസഖ്യമെന്ന വിളിപ്പേരുമായി രാജ്യ ഭരണം സ്വപ്നം കാണുന്നവരാണ് ഇക്കൂട്ടർ. നേതൃത്വം നൽകുന്ന കോൺഗ്രസിനോ, ഒപ്പമുള്ളവർക്കോ കഴിഞ്ഞ 10 വർഷത്തെ അനുഭവങ്ങളിൽ നിന്നും യാതൊന്നും പഠിക്കാൻ കഴിഞ്ഞിട്ടില്ലെന്നതിന്‍റെ സൂചനകളാണ് ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും പുറത്ത് വരുന്നത്.
ഓരോ എതിരാളിക്കും അർഹിക്കുന്ന യുദ്ധമുറയാണ് ഭാരതത്തിന്‍റെ രീതി. എന്നാൽ ബിജെപിക്കെതിരെ പയറ്റി പരാജയപ്പെട്ട പഴയ യുദ്ധമുറകൾ പുറത്തെടുത്ത മഹാസഖ്യം യുദ്ധക്കളത്തിൽ ചിഹ്നഭിന്നമാകുന്നതാണ് ഇപ്പോഴത്തെ കാഴ്ച്ച. ബിഗ് സ്ക്രീനിൽ പ്രദർശനം നടത്തി സോഷ്യൽ മീഡിയ പേജിൽ നാല് പോസ്റ്റിട്ടാൽ വോട്ട് പെട്ടിയിലാകുമെന്നാണ് മഹാസഖ്യത്തിന്‍റെ കണക്ക് കൂട്ടൽ.
ജനങ്ങളിലേക്ക് ഇറങ്ങിയുള്ള രാഷ്ട്രീയം എന്ന് കോൺഗ്രസും കൂട്ടാളികളും മറന്നോ, അന്നുമുതലാണ് പരാജയം ഇവർ അറിഞ്ഞു തുടങ്ങിയത്. പാർട്ടി എന്നത് മറന്ന് വ്യക്തികളുടെ പിന്നാലെ പോകുമ്പോൾ നഷ്ടമാകുന്നത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ തന്നെയാണ്. കാലത്തിനൊപ്പം സഞ്ചരിക്കാതെ പഴമയുടെ പെരുമ പറഞ്ഞ് നടക്കുന്ന കൂട്ടത്തിന് ജനപിന്തുണ ലഭിക്കുന്നില്ലെന്ന സത്യം പോലും ഇവർ തിരിച്ചറിയുന്നില്ലെന്നതാണ് യാഥാർഥ്യം.
കോൺഗ്രസ് മാത്രമല്ല, ഒപ്പമുള്ളവരും ഇപ്പോൾ സട കൊഴിഞ്ഞ സിംഹമായി മാറിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ആം ആദ്മിയും ഇടതുപക്ഷവും എല്ലാം പെടും. ആർക്കും ബിജെപ്പിയെന്ന വൻമരത്തെ തൊടാൻ പോലും ആകുന്നില്ലെന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ നേരിയ മുന്നേറ്റത്തിനു ശേഷം മഹാസഖ്യം തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ നിലനിന്നിരുന്നു.
എന്നാൽ ബീഹാറിൽ അടക്കം നേരിടുന്ന തിരിച്ചടി മഹാസഖ്യത്തിന്‍റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ്. ഈ നീക്കങ്ങൾക്കൊന്നും ബിജെപിയെ തളക്കാനാകുന്നില്ലെന്നത് വീണ്ടം വ്യക്തമായിരിക്കുകയാണ്. അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ, പാർട്ടിയിലും മഹാസഖ്യത്തിലും വേണ്ട മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പ്രതിപക്ഷമില്ലാത്ത രാജ്യമായി ഇന്ത്യ മാറുമെന്നതിൽ സംശയം വേണ്ട.
Join Our Whats App group

Post A Comment: