ന്യൂഡെൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരം ബിജെപിയും ഇന്ത്യാ മുന്നണിയും നേർക്കുനേർ ആണെങ്കിലും ഇത്തവണ ജീവൻ മരണ പോരാട്ടത്തിലാണ് സിപിഎം. ദേശീയ പാർട്ടി പദവി നഷ്ടമാകാതിരിക്കാൻ പരമാവധി സീറ്റുകളിൽ വിജയിക്കുകയെന്ന ലക്ഷ്യത്തിലാണ് സിപിഎം നേതൃത്വം. എന്നാൽ ഇത് അത്രത്തോളം സാധ്യമാകുമെന്ന ഭീതിയും പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നുണ്ട്.
ഇന്ത്യ മുന്നണിയിൽ അംഗമായിട്ടും കേരളത്തിൽ സിപിഎമ്മും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്നതും ഇതിന്‍റെ ഭാഗമായിട്ടാണ്. ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടാതിരിക്കാന്‍ കൂടുതല്‍ സീറ്റുകളും വോട്ട് ഷെയറും സിപിഎമ്മിന് ഇത്തവണ പിടിച്ചേ മതിയാകൂ.
അധികാരത്തിലുള്ള ഏക സംസ്ഥാനമായ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ പിടിക്കുകയും വോട്ട് ഷെയര്‍ ഉയര്‍ത്തുകയുമാണ് ഇതിന് സിപിഎമ്മിന് മുന്നിലുള്ള വഴി. ഇതിനാലാണ് ഇത്തവണ സ്വതന്ത്രന്‍മാരെ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നത്തില്‍ സിപിഎം മത്സരിപ്പിക്കുന്നത്. 2004ല്‍ ലോക്സഭയില്‍ 43 സീറ്റുണ്ടായിരുന്ന സിപിഎം 2019ല്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയിരുന്നു.
കൈവിട്ട ബംഗാളും ത്രിപുരയും
ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഒരേ സമയം അധികാരത്തിലിരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ബംഗാളും ത്രിപുരയും കൈവിട്ടതോടെ ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് ക്ഷീണമേറ്റു. ലോക്സഭയില്‍ സിപിഎം നിര്‍ണായക ശക്തിയായ തെരഞ്ഞെടുപ്പായിരുന്നു 2004ല്‍ നടന്നത്.
പശ്ചിമ ബംഗാളിലെ 26 ഉം കേരളത്തിലെ 12 ഉം തമിഴ്നാട്ടിലെയും ത്രിപുരയിലെയും രണ്ട് വീതവും ആന്ധ്ര പ്രദേശിലെ ഒന്നുമടക്കം 43 സീറ്റുകളാണ് 2004 തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയത്. 5.66 ശതമാനം ആയിരുന്നു വോട്ട് ഷെയര്‍.
2009ലേക്ക് എത്തിയപ്പോള്‍ പാര്‍ട്ടിയുടെ ലോക്സഭ സീറ്റുകളുടെ എണ്ണം 16 ആയി കുറഞ്ഞു. ബംഗാളില്‍ ഒൻപതും കേരളത്തില്‍ നാലും ത്രിപുരയില്‍ രണ്ടും തമിഴ്നാട്ടില്‍ ഒന്നും സീറ്റുകളാണ് 2009ല്‍ നേടാനായത്. എന്നാല്‍ വോട്ട് വിഹിതത്തില്‍ (5.33%) കാര്യമായ ഇടിവ് സംഭവിച്ചില്ല.
2014ലേക്ക് എത്തിയപ്പോള്‍ കഥയാകെ മാറി. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ 3.6 ശതമാനം മാത്രം വോട്ട് കിട്ടിയ സിപിഎമ്മിന് രാജ്യത്താകെ ഒൻപത് സീറ്റുകളെ ജയിക്കാനായുള്ളൂ.
കേരളത്തിലെ അഞ്ചും ബംഗാളിലെയും ത്രിപുരയിലേയും രണ്ട് വീതവും സീറ്റുകളായിരുന്നു അവ. സിപിഎം ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞ 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ വീഴ്ചയുടെ ആഘാതം കൂടി. ആകെ മൂന്ന് സിപിഎം സ്ഥാനാര്‍ഥികളാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്‍റില്‍ എത്തിയപ്പോള്‍ കേരളത്തില്‍ സംസ്ഥാന ഭരണം കയ്യിലിരുന്നിട്ടും ആലപ്പുഴയില്‍ എ എം ആരിഫ് മാത്രമേ സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ചുള്ളൂ.
2019 ലോക്സഭ തെരഞ്ഞെടുപ്പോടെ ബംഗാളിലും ത്രിപുരയിലും ലോക്സഭയിലെ സിപിഎം പ്രതിനിധികളുടെ എണ്ണം പൂജ്യമായി എന്നതാണ് എടുത്തുപറയേണ്ടത്. 2004ല്‍ 5.66 ശതമാനമുണ്ടായിരുന്ന വോട്ട് ഷെയര്‍ 2019ല്‍ 1.75 ശതമാനത്തിലേക്ക് താഴ്ന്നത് പരാജയത്തിന്‍റെ ആഴം വ്യക്തമാക്കുന്നു.
എങ്ങനെ ദേശീയ പാർട്ടി പദവിയിലെത്താം
നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരമുണ്ടെങ്കില്‍ ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കാം എന്നാണ് ഒരു ചട്ടം. എന്നാല്‍ നിലവില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ത്രിപുരയിലും ബംഗാളിലുമാണ് സിപിഎമ്മിന് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്.
എന്നാല്‍ മൂന്ന് പതിറ്റാണ്ടിലേറെ സംസ്ഥാനം ഭരിച്ച ബംഗാളില്‍ നിലവില്‍ സിപിഎമ്മിന് എംഎല്‍എമാരോ എംപിമാരോ ഇല്ല. കഴിഞ്ഞ ലോക്സഭ ഇലക്ഷനിലോ നിയമസഭ തെരഞ്ഞെടുപ്പിലോ നാലോ അതിലധികം സംസ്ഥാനങ്ങളിലോ കുറഞ്ഞത് ആറ് ശതമാനം വോട്ട് നേടുക ചെയ്താലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നാല് സ്ഥാനാര്‍ഥികള്‍ വിജയിച്ചാലോ ദേശീയ പാര്‍ട്ടി പദവി ലഭിക്കും എന്നതാണ് മറ്റൊരു ചട്ടം.
ലോക്സഭയിലെ ആകെ സീറ്റുകളുടെ രണ്ട് ശതമാനം അഥവാ 11 സീറ്റുകള്‍ കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നെങ്കിലും നേടിയാലും ദേശീയ പാര്‍ട്ടിയാവാം. ഈ രണ്ട് ചട്ടവും സിപിഎമ്മിന് നിലവില്‍ വലിയ വെല്ലുവിളിയാണ്.
ഇത്തവണ സ്വന്തം ചിഹ്നത്തില്‍ പരമാവധി പേരെ ലോക്സഭയിലേക്ക് വിജയിപ്പിക്കാനുറച്ചാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ചിരിക്കുന്നത്. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജും പൊന്നാനിയില്‍ കെ എസ് ഹംസയും മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തിലാണ്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: