ന്യൂഡെൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് അസാധാരണ സംഭവങ്ങൾ. മദ്യ നയക്കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തു. കേജരിവാളിന്‍റെ വസതിയിൽ ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു പിന്നാലെയായിരുന്നു അറസ്റ്റ്.
പുറത്ത് എഎപി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ചോദ്യം ചെയ്യല്‍. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡെൽഹി പൊലീസ് ശ്രമം തുടങ്ങി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡെൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മദ്യ നയ കേസില്‍ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ് ബിആര്‍എസ് എംഎല്‍സിയും മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കവിത നിലവില്‍ ഇഡി കസ്റ്റഡിയിലാണ്. തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സൗത്ത് ഗ്രൂപ്പിന് മദ്യ വിതരണ സോണുകള്‍ ലഭിക്കാന്‍ അരവിന്ദ് കെജ്രിവാളുമായും, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും ഗൂഢാലോചന നടത്തിയത് കവിതയാണെന്ന് ഇഡി ആരോപിക്കുന്നു.
ഫെബ്രുവരിയില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഒരു മാസത്തിനിടെ ഇഡി അറസ്റ്റ് ചെയ്ത രണ്ടാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കേജ്രിവാൾ. അതിനിടെ സുപ്രീം കോടതിയെ സമീപിച്ച എഎപി, ജാമ്യാപേക്ഷയില്‍ അടിയന്തിര വാദം കേള്‍ക്കും. നാളെ രാവിലെയാണ് കേസ് ആദ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതെങ്കിലും മാറിയ സാഹചര്യത്തില്‍ അടിയന്തിര വാദം കേള്‍ക്കാനായി ആവശ്യപ്പെടുമെന്നാണ് വിവരം.
ഡെൽഹി സംസ്ഥാനത്തെ ചില്ലറ മദ്യവില്‍പ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ എഎപി സര്‍ക്കാരിന്‍റെ പുതിയ മദ്യനയമാണ് കേസിന് ആധാരം.
സ്വകാര്യ മേഖലയ്ക്ക് മദ്യോല്‍പ്പന്ന വിതരണ മേഖലയിലേക്ക് കടന്നുവരാന്‍ വഴിയൊരുക്കിയതായിരുന്നു ഡെൽഹി എക്‌സൈസ് നയം 2021-22. ഇത് രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതിയുണ്ടെന്നാണ് സിബിഐ ഫയല്‍ ചെയ്ത ഇപ്പോഴത്തെ കേസ്.
ലൈസന്‍സ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കി, ലൈസന്‍സ് ഫീസില്‍ ഇളവ് വരുത്തി, കൈക്കൂലി വാങ്ങി എല്‍-1 ലൈസന്‍സ് നീട്ടി നല്‍കി തുടങ്ങിയ ആരോപണങ്ങളാണ് കെജരിവാള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.
അതേസമയം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാലും കെജരിവാൾ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലില്‍ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നും എഎപി നേതാക്കള്‍ പറഞ്ഞു.
Join Our Whats App group
Post A Comment: