ആലപ്പുഴ: മാന്നാറിൽ കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. 15 വർഷം മുമ്പ് കാണാതായ കലയെന്ന യുവതിയെയാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നത്.
സംഭവത്തിൽ ഭർത്താവിന്‍റെ വീടിന്‍റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയ പൊലീസ് സംഘത്തിന് നിർണായക തെളിവ് ലഭിച്ചതായിട്ടാണ് വിവരം. കല കൊല്ലപ്പെട്ടതായി ആലപ്പുഴ എസ്.പി. സ്ഥിരീകരിച്ചിട്ടുണ്ട്.
ഭര്‍ത്താവിന്‍റെ ബന്ധു അടക്കം അഞ്ച് പേരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ ചിലരെ കലയുടെ ഭർത്താവ് അനിലിന്‍റെ വീട്ടിലെത്തിച്ചാണ് മൃതദേഹം കണ്ടെത്താനുള്ള പരിശോധന നടക്കുന്നത്.
15 വര്‍ഷം മുന്‍പാണ് അനിലിന്‍റെ ഭാര്യ കലയെ മാന്നാറില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് അനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ വിവരമൊന്നും ലഭിച്ചില്ല.
കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ അനില്‍ വീണ്ടും വിവാഹിതനായി. കലയുമായുള്ള ബന്ധത്തില്‍ അനിലിന് ഒരുമകനുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ രണ്ടുമക്കളും. നാട്ടില്‍ കെട്ടിട നിര്‍മാണ കരാറുകാരനായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.
കലയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതികള്‍ കാറിലിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നുമാണ് സൂചന. സംഭവദിവസം ഉല്ലാസയാത്ര പോകാമെന്ന് പറഞ്ഞാണ് കലയെ അനില്‍ കാറില്‍ കൊണ്ടുപോയത്.
കൂട്ടുപ്രതികളും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ കുട്ടനാടിലെ കള്ളുഷാപ്പുകളില്‍ കയറി ഭക്ഷണവും കഴിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. തുടര്‍ന്ന് മൃതദേഹം രഹസ്യമായി മറവുചെയ്യുകയായിരുന്നുവെന്നാണ് വിവരം.
സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ സ്ത്രീകള്‍ മുടിയില്‍ ഇടുന്ന ക്ലിപ്പ്, സ്ത്രീകള്‍ ഉപയോഗിക്കുന്ന അടിവസ്ത്രത്തിന്‍റെ ഇലാസ്റ്റിക് എന്നിവ ലഭിച്ചിട്ടുണ്ട്. കല മറ്റൊരാള്‍ക്കൊപ്പം പോയെന്നായിരുന്നു കാണാതായ ശേഷം അനിലും പറഞ്ഞിരുന്നത്.
എന്നാല്‍ കൊലപാതകമാണെന്ന വെളിപ്പെടുത്തല്‍ വന്നതോടെയാണ് പൊലീസ് ഇദ്ദേഹത്തെയും സംശയിക്കുന്നത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനിലിനോട് എത്രയും വേഗം നാട്ടിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അനിലിന്‍റെ ആദ്യ ഭാര്യയായിരുന്നു കല. ഇരുവരും ഇരു ജാതിക്കാരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. ഇതോടെ കലയുടെ ബന്ധുക്കള്‍ ഇവരുമായി ബന്ധം അറുത്തു. പിന്നീട് കലയെ കാണാതായപ്പോള്‍, അവര്‍ മക്കളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനില്‍ പറഞ്ഞത്.
മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച കേസില്‍ നിലവിൽ കസ്റ്റഡിയിലുള്ള പ്രമോദ് പിടിയിലായി. അന്വേഷണത്തില്‍ കലയുടെ തിരോധാനത്തെ കുറിച്ചും വിവരം ലഭിച്ചു.
പൊലീസ് അന്വേഷണം തുടരുന്നതിനിടെ അമ്പലപ്പുഴ സ്റ്റേഷനില്‍ ഊമക്കത്തായി ചില വിവരങ്ങള്‍ ലഭിച്ചു. ഇതോടെ പ്രമോദിനെയും സുഹൃത്തുക്കളെയും പൊലീസ് തുടര്‍ച്ചയായി നിരീക്ഷിച്ചു. കൊലപാതകമെന്ന സംശയം ബലപ്പെട്ടപ്പോഴാണ് നാല് പേരെയും കസ്റ്റഡിയിലെടുത്തത്.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: