ഇടുക്കി: കട്ടപ്പന ഫെസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ ചൊല്ലി കോൺഗ്രസിൽ തമ്മിൽ തല്ല്. നഗരസഭാ സ്റ്റിയറിങ് കമ്മിറ്റി തീരുമാനം അട്ടിമറിക്കാൻ അടിയന്തിര കൗൺസിൽ യോഗം വിളിച്ച് ഒരു പക്ഷം. യോഗം പൊളിക്കാൻ കൗൺസിൽ ബഹിഷ്കരിച്ച് മറു പക്ഷം. ഫെസ്റ്റുമായി ബന്ധപ്പെട്ട തർക്കം കോൺഗ്രസിലെ ഗ്രൂപ്പ് പോരായി മാറിയതോടെ കട്ടപ്പനയിൽ നടന്നത് നാടകീയ രംഗങ്ങൾ.
ഭരണ കക്ഷിയിലെ യുവ നേതാവ് ബിനാമി പേരിൽ കട്ടപ്പന ഫെസ്റ്റിന്‍റെ ടെണ്ടർ പിടിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. പുറം നാട്ടുകാരെ ഇറക്കിയായിരുന്നു നീക്കം. ഫെസ്റ്റ് നടത്തിപ്പിന് ടെണ്ടർ കിട്ടിയതിനു പിന്നാലെ പലർക്കും പണം നൽകിയതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കലാപം ഉയരുകയായിരുന്നു.
ഇതിനിടെ നഗരസഭാ സ്റ്റിയറിങ് കമ്മിറ്റി കൂടി ഫെസ്റ്റ് നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന തീരുമാനത്തിലെത്തി. ഇതിനിടെ യുവ നേതാവ് ചില സിൽബന്ധികളുമായി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ രാത്രിക്ക് രാത്രി കണ്ട് വമ്പൻ ഓഫറുകൾ നൽകിയെന്നാണ് കരക്കമ്പി.
ഇതിനു പിന്നാലെയാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനം അട്ടിമറിക്കാൻ ബുധനാഴ്ച്ച അടിയന്തിര കൗൺസിൽ വിളിച്ചു ചേർത്തത്.
നഗരസഭയിൽ അടിയന്തിര സാഹചര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ഫെസ്റ്റ് തിയതി നീട്ടുന്നതിനു വേണ്ടിമാത്രമായിരുന്നു അടിയന്തിര കൗൺസിൽ യോഗം. എന്നാൽ കൗൺസിൽ അട്ടിമറിക്കാൻ കോൺഗ്രസിലെ എ ഗ്രൂപ്പ് അംഗങ്ങൾ തീരുമാനമെടുത്തു.
ഇതിൻ പ്രകാരം കൗൺസിൽ യോഗത്തിൽ എ ഗ്രൂപ്പിലെ 10 അംഗങ്ങൾ അടക്കം യുഡിഎഫിലെ 12 അംഗങ്ങൾ പങ്കെടുക്കാതെ വിട്ടു നിന്നു. എൽഡിഎഫും യോഗത്തിൽ വയോജന കുറിപ്പു നൽകി ബഹിഷ്കരിച്ചു. ഇതോടെ 12 പേരില്ലാതെ കോറം തികയില്ലെന്നിരിക്കെ ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് കോറം 13 ആക്കിയാണ് കൗൺസിൽ ചേർന്നത്.
കൗൺസിൽ യോഗത്തിൽ ഫെസ്റ്റ് നീട്ടാനും തീരുമാനമായി. അതേസമയം ഫെസ്റ്റ് നഗരസഭയ്ക്ക് കളങ്കമായെന്ന നിലപാടിലാണ് എ ഗ്രൂപ്പ് അംഗങ്ങൾ. ഇതിനിടെ ഫെസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. നേരത്തെ ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ ആരോപണം അടക്കം ഉയർന്നിരുന്നു.
ഇതിനിടെ ഫെസ്റ്റിലെ റൈഡുകൾ പലതും തുരുമ്പെടുത്തതാണെന്നും റൈഡുകൾ മനുഷ്യ ജീവനു തന്നെ ഭീഷണിയാണെന്നുമുള്ള ആരോപണം ഉയർന്നിട്ടുണ്ട്. വേണ്ട പരിശോധനകൾ നടത്താതെയാണോ റൈഡുകൾക്ക് അനുമതി നൽകിയതെന്ന സംശയവും നിലനിൽക്കുകയാണ്. ഇതിനെതിരെ പരാതി നൽകുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനാണ് ഭരണ കക്ഷിയിലെ തന്നെ ചിലരുടെ നീക്കം.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: