തൃശൂർ: മലയാളത്തിന്‍റെ ഭാവ ഗായകൻ പി. ജയചന്ദ്രൻ വിടവാങ്ങി. എൺപത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് ഏഴിന് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തില്‍ അധികമായി അമല ആശുപത്രിയില്‍ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. നാളെ രാവിലെ ഒൻപതിന് മൃതദേഹം ആശുപത്രിയില്‍ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ഉച്ച വരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും, ശേഷം ചേന്ദമംഗലം പാലിയത്ത് വീട്ടില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്താണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. വിദ്യാഭ്യാസ കാലഘട്ടമെല്ലാം ഇവിടെയായിരുന്നു. ഗായകന്‍ യേശുദാസിന്‍റെ സുഹൃത്തായിരുന്ന ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയാണ്ജയചന്ദ്രന്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.
1965ല്‍'കുഞ്ഞാലിമരയ്ക്കാര്‍' എന്ന പടത്തില്‍ പി ഭാസ്‌കരന്‍റെ രചനയായ 'ഒരുമുല്ലപ്പൂമാലയുമായ് 'എന്ന ഗാനം ചിദംബരനാഥിന്‍റെ സംഗീതത്തില്‍ പാടി. ആ ചിത്രം പുറത്തുവരുന്നതിനു മുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രന്‍ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്‍റിന്‍റെ ശുപാര്‍ശ പ്രകാരം സംഗീത സംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്‌കരന്‍റെ രചനയായ 'മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി' എന്ന ഗാനം 'കളിത്തോഴന്‍' എന്ന ചിത്രത്തിനായി പാടിച്ചു. ഈ ചിത്രം 1967ല്‍ പുറത്തുവരികയും ?ഗാനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
പിന്നീട് അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം, പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ തുടങ്ങി ഒട്ടവനധി ?മനോഹര ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചു.
ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകള്‍ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമകളില്‍ മാത്രമല്ല ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: