ഇടുക്കി: മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. രാമക്കൽമേട് ചക്കക്കാനം പുത്തൻവീട്ടിൽ ഗംഗാധരൻ നായരെ (54) കൊലപ്പെടുത്തിയ കേസിലാണ് പിതാവ് രവീന്ദ്രൻ നായർ അറസ്റ്റിലായിരിക്കുന്നത്. കാപ്പി വടികൊണ്ട് തലക്കേറ്റ അടിയിലാണ് മരണം സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മൊബൈലിൽ പാട്ടു വച്ചതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിശദമായ ചോദ്യം ചെയ്യലിലാണ് രവീന്ദ്രൻ നായർ കുറ്റം സമ്മതിച്ചത്.
അമിതമായി മദ്യപിച്ചു വീട്ടിൽ എത്തിയ ഗംഗാധരൻ പിതാവ് രവീന്ദ്രനുമായി വാക്കുതർക്കത്തിൽ ഏർപെടുകയായിരുന്നു. ശേഷം രവീന്ദ്രനും ഭാര്യയും ഉറങ്ങുവാനായി പോയി. ഈ സമയം ഭക്ഷണം കഴിച്ചശേഷം ഗംഗാധരൻ കിടപ്പുമുറിയിൽ എത്തി കട്ടിലിൽ കിടക്കുകയും മൊബൈൽ ഫോണിൽ പാട്ട് വയ്ക്കുകയും ചെയ്തു.
മദ്യലഹരിയിലായിരുന്ന ഇയാൾ അൽപസമയത്തിനകം ഉറങ്ങിപ്പോയി. എന്നാൽ പാട്ട് നിർത്തിയിരുന്നില്ല. രവീന്ദ്രൻ പലതവണ പാട്ട് നിർത്തുവാൻ ആവശ്യപ്പെട്ടെങ്കിലും ഫലം കാണാതെ വന്നതോടെ ഗംഗാധരന്‍റെ മുറിയിൽ എത്തി കാപ്പി വടിക്ക് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിലത്തുവീണ ഗംഗാധരന്‍റെ തലയിൽനിന്നും രക്തം വാർന്നുപോയതാണ് മരണത്തിനു കാരണമായത്.
ഏറെ സമയത്തിന് ശേഷമാണ് രവീന്ദ്രൻ അയൽവാസികളെ മകൻ ബോധം കെട്ടുവീണെന്ന് അറിയിക്കുന്നത്. മുറ്റത്ത് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുവാൻ പോയി മടങ്ങുമ്പോൾ മെറ്റലിൽ തലയിടിച്ച് വീഴുകയായിരുന്നുവെന്നാണ് രവീന്ദ്രൻ നാട്ടുകാരോട് പറഞ്ഞത്.
എന്നാൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിൽ വാഹനം ഓടിച്ച ഓട്ടോറിക്ഷ ഡ്രൈവറോടും ആശുപത്രിയിലെ ഒരു ഡോക്ടറോടും താൻ വടിയെടുത്ത് അടിച്ചിരുന്നതായി പറഞ്ഞതാണ് നിർണായകമായത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വടി കൊണ്ട് തലയുടെ വലതുഭാഗത്ത് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു.
ഇതോടുകൂടി രവീന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചെയോടുകൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
Join Our Whats App group
Post A Comment: