ഇടുക്കി: പെരുമഴയിൽ രാത്രി വൈകി ഇടുക്കിയിൽ അസാധാരണ സാഹചര്യം. പലയിടത്തും മണ്ണിടിഞ്ഞു, ഉരുൾപൊട്ടി, മരം വീണു, പ്രധാന പാതകൾ അടക്കമുള്ള റോഡുകളിൽ ഗതാഗതം താറുമാറായി. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് ഇടുക്കിയിൽ അതി തീവ്ര മഴ നാശം വിതച്ചു തുടങ്ങിയത്. അഞ്ചു ദിവസമായി തുടരുന്ന ശക്തമായ മഴ ഇന്ന് അതി തീവ്ര രൂപം പ്രാപിക്കുകയായിരുന്നു. ഇതോടെ അസാധാരണമായ സാഹചര്യങ്ങളാണ് ജില്ലയിൽ ഉണ്ടായത്. ഹൈറേഞ്ച് മേഖലയിൽ മഴ കനത്ത നാശം വിതച്ചു.
കട്ടപ്പന- കുട്ടിക്കാനം, കുട്ടിക്കാനം- കുമളി, കട്ടപ്പന- കുമളി, കട്ടപ്പന- ഇടുക്കി റോഡുകളിൽ വ്യാപകമായി മണ്ണിടിഞ്ഞു വീണു. മരങ്ങൾ കടപുഴകി റോഡുകളിലേക്ക് വീണു കിടക്കുകയാണ്. വലിയ കല്ലുകൾ റോഡിലേക്ക് വീണതോടെ ഗതാഗതം താറുമാറായി. പലയിടത്തും ഫയർഫോഴ്സും പൊലീസും നാട്ടുകാരും രാത്രി വൈകിയും രക്ഷാ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഏലപ്പാറയിൽ കുതിച്ചെത്തിയ വെള്ളം ടൗണിനെ മുക്കി.
കോഴിക്കാനം ജംങ്ഷൻ പൂർണമായി വെള്ളത്തിൽ മുങ്ങി. രാത്രി എട്ടോടെ കെ. ചപ്പാത്ത് പാലത്തിൽ വെള്ളം കയറി. ഇതിനു തൊട്ടു മുമ്പ് ശാന്തിപ്പാലത്തിലും വെള്ളം കയറി. ഉപ്പുതറ ടൗണിൽ രാത്രി വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഇതോടെ വ്യാപാരികൾ കടകളിൽ നിന്നും സാധനങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. വണ്ടിപ്പെരിയാറ്റിൽ വീടുകളിൽ വെള്ളം കയറി. ഹൈറേഞ്ചിന്‍റെ പല ഭാഗങ്ങളും ഇപ്പോഴും ഇരുട്ടിലാണ്. റോഡുകളിൽ വലിയ കല്ലുകളും മണ്ണും മരവും വീണു കിടക്കുന്നതിനാൽ അപകടം പതിയിരിക്കുകയാണ്. ഇതിനിടെ രാത്രി വൈകിയും ഇടുക്കിയിൽ പെരുമഴ തുടരുകയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: