ഇൻഡോർ: പീഡനക്കേസിൽ പ്രതിക്ക് ജാമ്യം നൽകാൻ അസാധാരണ ഉപാധിയുമായി മധ്യപ്രദേശ് ഹൈക്കോടതി. രക്ഷാ ബന്ധൻ ദിനത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാൾ ഇരയായ പെൺകുട്ടിയിൽ നിന്നും രാഖി സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവ്. സഹോദരബന്ധങ്ങളുടെ പവിത്രത ഉയർത്തിക്കാട്ടാൻ ആഘോഷിക്കുന്ന ദിനമാണ് രക്ഷാബന്ധൻ. അതേദിവസം സഹോദരിമാർ സഹോദരന്മാരുടെ കയ്യിൽ രാഖി കെട്ടി നൽകും. ജീവിതകാലം മുഴുവൻ തങ്ങളുടെ സഹോദരിമാരെ സംരക്ഷിച്ചുകൊള്ളാമെന്ന് സഹോദരന്മാർ ഉറപ്പുനൽകുന്ന ദിനം കൂടിയാണിത്.
ഇതേ ആചാരത്തിന്‍റെ ഭാഗമായി, പീഡനക്കേസിലെ പരാതിക്കാരിയിൽ നിന്ന് രാഖി സ്വീകരിക്കണമെന്ന വേറിട്ട നിർദേശമാണ് കോടതി ആരോപണവിധേയനായ വിക്രം ബഗ്രിക്ക് നൽകിയിരിക്കുന്നത്. ഇതിന് പുറമെ ആചാരം അനുസരിച്ച് നൽകുന്ന സമ്മാനമായി 11000 രൂപയും നൽകണമെന്നും ജസ്റ്റിസ് രോഹിത് ആര്യയുടെ സിംഗിള്‍ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോപണവിധേയനായ വ്യക്തിയും അയാളുടെ ഭാര്യയും ഈ വരുന്ന രക്ഷാബന്ധൻ ദിനത്തിൽ രാവിലെ പതിനൊന്ന് മണിയോടെ പരാതിക്കാരിയുടെ വീട്ടിലെത്തണം. അവരിൽ നിന്ന് രാഖി സ്വീകരിച്ച് തന്നെക്കൊണ്ട് ആവുന്ന വിധത്തിൽ അവരെ സംരക്ഷിക്കാമെന്ന് ഉറപ്പു നൽകണം' കോടതി ഉത്തരവിൽ പറയുന്നു. ഏപ്രിൽ 20ന് പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയ പ്രതി, അവരോട് അപമര്യാദയായി പെരുമാറിയെന്നാണ് വിക്രമിനെതിരായ പരാതി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: