ഇടുക്കി: കട്ടപ്പനയിലെ ഹോസ്റ്റൽ മുറിയിൽ പ്രസവിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്തിയത് പെട്ടെന്നുള്ള വെപ്രാളത്തിലെന്ന് യുവതി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കട്ടപ്പനയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിൽ അവിവാഹിതയായ യുവതി ആൺ കുഞ്ഞിനു ജൻമം നൽകിയത്. മരിച്ച നിലയിലായിരുന്ന കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ കുട്ടിയുടെ അമ്മയും ബാങ്ക് ജീവനക്കാരിയുമായിരുന്ന മൂലമറ്റം വടക്കേടത്ത് അമലു ജോര്‍ജിനെ (26) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ യുവതി ഇപ്പോൾ റിമാൻഡിലാണ്. അതേസമയം താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ പ്രസവിച്ചതും കുട്ടിയെ കൊലപ്പെടുത്തിയതും പെട്ടെന്നുള്ള വെപ്രാളത്തിലായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. ഇയാളിൽ നിന്നാണ് ഗർഭം ധരിച്ചത്. എന്നാൽ വളരെ വൈകിയാണ് താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതെന്നും യുവതി ചോദ്യം ചെയ്യലിൽ പറഞ്ഞതായി പൊലീസ് പ്രൈംടൈം ന്യൂസിനോട് പറഞ്ഞു.
ചേച്ചിയുടെ വിവാഹം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താൻ ഗർഭിണിയാണെന്ന് അറിയുന്നത്. തന്‍റെ കാര്യം അറിഞ്ഞാൽ ചേച്ചിയുടെ കല്യാണം മുടങ്ങുമോയെന്ന ഭയമായിരുന്നു വിവരം മറച്ചുവയ്ക്കാൻ കാരണം. ചേച്ചിയുടെ വിവാഹ ശേഷം മാത്രമേ തന്‍റെ പ്രസവം നടക്കു എന്നായിരുന്നു ധാരണ. കല്യാണം അടുത്തതോടെ ഇതിനു ശേഷം വിവരം വീട്ടുകാരെ അറിയിക്കാൻ മൂലമറ്റത്തെ വീട്ടിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു.
ഇതിനിടെയാണ് അപ്രതീക്ഷിതമായി കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെ പ്രസവ വേദന ഉണ്ടായത്. വീട്ടിലെത്തുന്നതിനു മുമ്പ് പ്രസവ വേദന തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ വെപ്രാളപ്പെട്ടു. മുറിയിൽ ഉണ്ടായിരുന്ന ചേച്ചിയെ പുറത്തേക്ക് പറഞ്ഞു വിട്ടതിനു ശേഷം ബാത്ത് റൂമിൽ കയറി കുഞ്ഞിനു ജൻമം കൊടുക്കുകയായിരുന്നു. അപ്പോഴത്തെ വെപ്രാളത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നുമാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: