തിരുവനന്തപുരം: സ്ത്രീകളുടെ പേരിൽ വരുന്ന വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടിനെ വിശ്വസിച്ച് നഗ്നതാ പ്രദർശനം നടത്തിയ കേരളത്തിലെ നൂറോളം പേർക്ക് പണം പോയി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് കണ്ടെത്തിയത് സോഷ്യൽ മീഡിയാ ഹണി ട്രാപ്പ് സംഘത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഉത്തരേന്ത്യൻ ലോബിയാണ് കേരളത്തെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി പുരുഷൻമാരുമായി അടുപ്പം സ്ഥാപിക്കുകയും തുടർന്ന് നഗ്ന വീഡിയോ ചാറ്റിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് രീതി.
സ്ത്രീയാണെന്ന് വിശ്വസിച്ച് എല്ലാം തുറന്നു കാട്ടുന്നവരെ സംഘം ബ്ലാക്ക് മെയിൽ ചെയ്‌ത് പണം തട്ടിയെടുക്കുന്നതാണ് പതിവ്. കേരളത്തിൽ ഇതിനോടകം നൂറിലേറെ പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫെയ്‌സ് ബുക്കിലെ സൗഹൃദാഭ്യര്‍ഥന അംഗീകരിക്കുന്നവര്‍ക്ക് പിന്നെ ഇന്‍ബോക്‌സില്‍ സന്ദേശങ്ങള്‍ വന്നു തുടങ്ങും. അശ്ലീല സംഭാഷണങ്ങളിലൂടെ അടുപ്പം സ്ഥാപിച്ചാല്‍ വീഡിയോ കോളില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച് വിശ്വാസമാര്‍ജിക്കും. പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പുരുഷന്‍മാര്‍ തന്നെയാണ് ഈ തട്ടിപ്പും നടത്തുന്നത്.
സ്ത്രീകളാണ് മറുതലയ്ക്കലെന്ന് തെറ്റിധരിച്ച് പലരും സ്വന്തം നഗ്‌നദൃശ്യങ്ങളും പങ്കുവയ്ക്കും. ഈ ദൃശ്യങ്ങളുപയോഗിച്ചാണ് പിന്നെ വിലപേശല്‍. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ കോള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിയാവും. ഈ ഭീഷണിയില്‍ കുടുങ്ങിയവരുടെ പണമാണ് പോയത്. അപമാനം ഭയന്ന് പരാതി പറയുന്നവര്‍ കേസ് നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു. പണം നഷ്ടപ്പെട്ടവരില്‍ ഏറെയും ഉന്നത സാമ്പത്തിക പശ്ചാത്തലമുളളവരാണെന്നതാണ് മറ്റൊരു പ്രത്യേകത.
തിരുവനന്തപുരം സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് ആദ്യ കേസ് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌തത്. കേസില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പു നടത്തുന്ന ഉത്തരേന്ത്യന്‍ ലോബിയെ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാന്‍ വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്‍റെ സഹായം കേരള പൊലീസ് തേടിയിട്ടുണ്ട്. അപരിചിതമായ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നെത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: