മുംബൈ: വ്യാജ ബില്ലുണ്ടാക്കി 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്‍റെ മുൻ പി.എ അറസ്റ്റിൽ. വേദിക പ്രകാശ് ഷെട്ടി (32) ആണ് അറസ്റ്റിലായത്. ആലിയ ഭട്ടിൽ നിന്നും വ്യാജ ബില്ലുകളുണ്ടാക്കിയാണ് ഇയാൾ ഇത്രയും തുക തട്ടിയെടുത്തത്.
ജുഹൂ പൊലീസ് ബംഗളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത്. തുടർന്ന് മുംബൈയിലെത്തിച്ചു. ആലിയ ഭട്ടിന്‍റെ നിർമാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിലും സ്വകാര്യ അക്കൗണ്ടുകളിലും വേദിക 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്.
2022 മെയ് മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ആലിയഭട്ടിന്‍റെ അമ്മയും നടിയുമായ സോണി റസ്ദാൻ ജനുവരിയിൽ ജൂഹു പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളാണ് വേദിക ഷെട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
2021 മുതൽ 2024 വരെ ആലിയ ഭട്ടിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്നു വേദിക. ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്മെന്‍റുകളും വേദികയാണ് കൈകാര്യം ചെയ്‌തിരുന്നത്.
വ്യാജ ബില്ലുകൾ തയാറാക്കിയ ശേഷം ആലിയയിൽ നിന്നും ഒപ്പുകൾ വാങ്ങി പണം തട്ടുന്നതായിരുന്നു രീതി. യാത്രകൾ, പരിപാടികൾ എന്നിവയുടെ പേരിലായിരുന്നു തട്ടിപ്പ്. ആലിയയിൽ നിന്നും ഒപ്പ് വാങ്ങിയ ശേഷം സുഹൃത്തിന്‍റെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയിരുന്നത്.
ഇതിനു ശേഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും. പരാതി നൽകിയതോടെ വേദിക ഒളിവിലായിരുന്നു. രാജസ്ഥാൻ, കർണാടക, പൂനെ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് ബംഗളൂരുവിൽ നിന്നും പിടിയിലാകുന്നത്.
Join Our Whats App group
Post A Comment: