കൊച്ചി: കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നയാൾക്ക് വിവാഹം കഴിക്കാൻ പരോൾ അനുവദിച്ച് ഹൈക്കോടതി. പ്രതിയുടെ കാമുകിയുടെ ആവശ്യപ്രകാരമാണ് കോടതി പരോൾ അനുവദിച്ചത്.
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുള്ള പെണ്‍കുട്ടിയുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. വിവാഹത്തിനായി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ 15 ദിവസത്തെ അടിയന്തര പരോള്‍ ആണ് അനുവദിച്ചത്.
തൃശൂര്‍ സ്വദേശിയായ പ്രശാന്തിന്‍റെയും പെണ്‍കുട്ടിയുടെയും വിവാഹം ഈ മാസം 13നാണ് നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് കൊലക്കേസില്‍ പ്രശാന്ത് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്. പ്രശാന്തും സുഹൃത്തുക്കളും ചേര്‍ന്ന് ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. എന്നാല്‍, പ്രശാന്തിനെ തന്നെ വിവാഹം കഴിക്കണമെന്നു പെണ്‍കുട്ടി തീരുമാനിച്ചു.
വിവാഹത്തിന് അടിയന്തര പരോള്‍ ആവശ്യപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് പ്രശാന്ത് അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് സ്വന്തം വിവാഹത്തിന് അടിയന്തര പരോള്‍ അനുവദിക്കാന്‍ കഴിയില്ല. തുടര്‍ന്നാണ് പ്രശാന്തിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നാണ് താന്‍ ഈ കേസ് നോക്കിക്കാണുന്നതെന്ന് കോടതി വ്യക്തമാക്കി.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടും പെണ്‍കുട്ടിയുടെ സ്നേഹം തുടരുകയാണ്. അത്തരമൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ആ പെണ്‍കുട്ടിയുടെ ധൈര്യത്തെ കണ്ടില്ല എന്നു നടിക്കാനാവില്ല. തന്‍റെ പങ്കാളി ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആണെന്ന് അറിഞ്ഞുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തത്. കോടതി ശിക്ഷിച്ചിട്ടും പെണ്‍കുട്ടിയുടെ നിലപാട് മാറിയില്ല.
ഭരണഘടനാപരമായ വിശേഷാധികാരം ഉപയോഗിച്ചുകൊണ്ട് പ്രശാന്തിന് 15 ദിവസത്തെ പരോള്‍ അനുവദിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. പെണ്‍കുട്ടി സന്തോഷവതിയാകട്ടെ എന്നും എല്ലാ അനുഗ്രഹങ്ങളും നല്‍കുന്നുവെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ വിധിന്യായത്തില്‍ ആശംസിച്ചു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മാറിടത്തിൽ കടന്നു പിടിച്ചു; പൂജാരിക്കെതിരെ നടി
ക്വാലലംപൂർ: മലേഷ്യയിലെ ക്ഷേത്രത്തിൽ പൂജാരിയിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ വംശജയായ നടി. നടിയും മോഡലുമായ ലിഷാല്ലിനി കണാരനാണ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഇന്ത്യക്കാരനായ പൂജാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്നും ഇവർ പറയുന്നു. 2021ൽ മിസ് ഗ്രാൻഡ് മലേഷ്യയായിരുന്നു ലിഷാല്ലിനി. ഇന്ത്യയിൽ നിന്നുള്ള പുണ്യജലമാണെന്നു പറഞ്ഞ് തന്‍റെ ദേഹത്ത് വെള്ളം തളിച്ചതിനു പിന്നാലെ പൂജാതി തന്നെ കയറി പിടിക്കുകയായിരുന്നു.
സാധാരണ അമ്മയ്ക്കൊപ്പമാണ് ക്ഷേത്രത്തിൽ പോകാറുള്ളത്. ജൂൺ 21ന് ഞാൻ ഒറ്റയ്ക്ക് പോയപ്പോഴാണ് ക്ഷേത്ര പൂജാരിയിൽനിന്ന് മോശം അനുഭവം ഉണ്ടായത്. ഇന്ത്യയിൽനിന്ന് പ്രത്യേകമായി പൂജിച്ച ജലം നൽകാമെന്നു പറഞ്ഞ് എന്നെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി.
തുടർന്ന് ജലം ശരീരത്ത് തുടർച്ചയായി തളിച്ചതിനു ശേഷം വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. ഞാൻ അത് നിഷേധിച്ചപ്പോൾ ഇതൊക്കെ നിനക്കു വേണ്ടിയാണ് ചെയ്യുന്നതെന്നു പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കയ്യിട്ടു മാറിടത്തിൽ സ്പർശിച്ചു. പെട്ടെന്ന് ഞെട്ടിപ്പോയ തനിക്ക് സ്വബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടി വന്നെന്നും സ്വബോധം വീണ്ടെടുത്തപ്പോൾ ഞാൻ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നടിയുടെ വെളിപ്പെടുത്തലിൽ ഉണ്ട്.
ആ സംഭവത്തിനു ശേഷം ദിവസങ്ങളോളം അതിനെ കുറിച്ചോർത്ത് രാത്രി ഞെട്ടി എഴുന്നേറ്റെന്നും ഇന്നും അതിൽനിന്ന് മോചിതയായിട്ടില്ലെന്നും അവർ പറയുന്നു. അമ്മ ഇന്ത്യയിൽ പോയപ്പോഴാണ് സംഭവം നടന്നത്. അമ്മ തിരികെ വന്നതിനു ശേഷം കാര്യങ്ങൾ വീട്ടുകാരെ അറിയിച്ച് പരാതി നൽകിയെങ്കിലും ഇതു പുറത്തറിഞ്ഞാൽ നിങ്ങൾക്കു തന്നെയാണ് പ്രശ്‌നമെന്നാണ് പറഞ്ഞ് പൊലീസ് കേസ് ഒഴിവാക്കാനാണ് നോക്കിയതെന്നും നടി പറഞ്ഞു.
പൊലീസുമായി ക്ഷേത്രത്തിൽ എത്തിയെങ്കിലും അപ്പോഴേക്കും അയാളെ സമാനമായ മറ്റൊരു സംഭവത്തിൽ ക്ഷേത്രത്തിൽനിന്ന് പുറത്താക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികൾ ഈ വിഷയം പുറത്തറിയാതിരിക്കാൻ നോക്കിയതിനാൽ അയാൾക്ക് യാതൊരു ശിക്ഷയും നൽകാതെ പറഞ്ഞുവിടുകയായിരുന്നെന്നും അവർ പറഞ്ഞു.
അതേസമയം, കുറ്റാരോപിതനായ പൂജാരി ക്ഷേത്രത്തിൽ താൽക്കാലികമായി ജോലി ചെയ്‌തിരുന്ന ഇന്ത്യക്കാരനാണെന്നും സ്‌ഥിര പൂജാരി തിരികെ വന്നപ്പോൾ അയാൾ പോയെന്നുമാണ് പൊലീസ് അറിയിച്ചത്.
Post A Comment: