ഇടുക്കി: പ്രസിഡന്‍റിനെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പരസ്യമായി രംഗത്തെത്തിയതോടെ ഉപ്പുതറ പഞ്ചായത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. കഴിഞ്ഞ ദിവസം ഉപ്പുതറ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിലിനെതിരെ പഞ്ചായത്ത് പ്രസിഡന്‍റ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.
ഫ്രാൻസിസ് പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്റർ തിരുത്തിയെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്‍റിനെ പരസ്യമായി വെല്ലുവിളിച്ച് ഫ്രാൻസിസ് അറക്കപ്പറമ്പിൽ രംഗത്തെത്തിയത്. മെമ്പർ ആയ സമയം മുതൽ ഇതുവരെയുള്ള തന്‍റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് സ്റ്റേറ്റ് മെന്‍റ് സഹിതമാണ് അദ്ദേഹം കട്ടപ്പനയിൽ മാധ്യമ പ്രവർത്തകർക്ക് മുമ്പിലെത്തിയത്.
ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനും ധൈര്യമുണ്ടെങ്കിൽ ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്‍റും ഒപ്പമുള്ള തനിക്കെതിരെ ആരോപണം ഉന്നയിച്ചവരും ഇതുപോലെ തങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് കാണിക്കാൻ ധൈര്യമുണ്ടോയെന്നും ഫ്രാൻസിസ് ചോദിച്ചു.
ആസ്തി റെജിസ്റ്റര്‍ തിരുത്തി എന്നുള്ളത് ഒന്നുങ്കില്‍ അതിലേയ്ക്ക് പുതിയ റോഡ് കൂട്ടി ചേര്‍ക്കുക അതല്ലെങ്കില്‍ ഒഴിവാക്കുക എന്നതാണ് ചെയ്യാന്‍ പറ്റുന്നത്. എന്നാല്‍ താന്‍ മെമ്പറായതിന് ശേഷം ഒരു റോഡു പോലും ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കുകയോ നിലവില്‍ ഉണ്ടായിരുന്ന ഏതെങ്കിലും ഒരു റോഡ് ഒഴിവാക്കുകയോ ചെയ്തിട്ടില്ല.
ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടാത്ത ഒരു റോഡിന് നിലവില്‍ പഞ്ചായത്തിന്‍റെ ഫണ്ട് ചിലവഴിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ ഭരണസമിതിയുടെ 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കലുങ്ക് നിര്‍മാണത്തിന് പഞ്ചായത്ത് ഫണ്ട് വൈക്കുകയും ഈ ഭരണ സമിതിയുടെ കാലഘട്ടത്തില്‍ പൂര്‍ത്തികരിക്കുകയും ചെയ്തു.
ഈ ഭരണ സമിതിയുടെ തുടക്ക കാലത്ത് നാല് ലക്ഷം രൂപയുടെ കോണ്‍ക്രീറ്റ് വര്‍ക്കും പൂര്‍ത്തികരിച്ചിട്ടുണ്ട്. ആസ്തി രജിസ്റ്ററില്‍ ഉള്ള കൊണ്ടാണ് ഭരണാനുമതി ലഭിച്ചതും പണി പൂര്‍ത്തികരിച്ചതും. ഇങ്ങനെയെങ്കില്‍ ആസ്തിയിലുള്ള റോഡ് താന്‍ തിരുത്തി എന്ന ആരോപണത്തിന് അടിസ്ഥാനമില്ല.
റോഡിന് തുക ചിലവഴിച്ചത് നിരവധിയായ കുടുംബങ്ങള്‍ താമസിക്കുന്ന വഴിയായതിനാലാണ.് സ്വകാര്യ വ്യക്തി വ്യാജ രേഖ ചമച്ച് കോടതിയില്‍ നിന്ന് അയാളുടെ സ്വന്തം ഭൂമിയാണെന്നുള്ള ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ വാങ്ങിക്കുകയും ഗെയിറ്റ് ഇട്ട് പൂട്ടുകയും ചെയ്തു. ഇതോടെ പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്യുകയും റോഡുമായ് ബന്ധപ്പെട്ട് നിയമ നടപടി കൈക്കൊള്ളണമെന്ന് പ്രമേയം പാസാക്കുകയും മിനിട്‌സില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.
പഞ്ചായത്ത് അംഗമായതു മുതല്‍ ഇതുവരെയുള്ള തന്‍റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട് വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ വക്കുകയാണെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ച പഞ്ചായത്ത് പ്രസിഡന്റും ഒപ്പമുണ്ടായിരുന്നവരും ഇതുപോലെ സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ കാണിക്കാന്‍ ധൈര്യം കാണിക്കുമോയന്നും ഫ്രാന്‍സിസ് ചോദിച്ചു.
ഇതിനിടെ പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയ ക്രമക്കേടും ഫ്രാൻസിസ് തുറന്നു കാട്ടി. സ്വന്തം വീട്ടിലേക്ക് റോഡ് നിര്‍മിക്കാന്‍ ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ടി ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്നാണ് ഫ്രാൻസിസിന്‍റെ ആരോപണം.
ഫണ്ട് ദുരുപയോഗം അന്വേഷിക്കണമെന്നും ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ ആവശ്യപ്പെട്ടു. കരിഞ്ഞാറ്റില്‍പ്പടി - കാരിയാടിപ്പടി എന്നപേരിലാണ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് നാല് ലക്ഷം രൂപ എസ്.ടി ഫണ്ട് ചിലവഴിച്ച് റോഡ് നിര്‍മിച്ചത്. ഈ റോഡ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കാതെയാണ് പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്.
എസ്.ടി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിക്കണമെങ്കില്‍ ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫിസറുടെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് വേണം. റോഡിന്‍റെ ഇരു വശങ്ങളിലുമായി കുറഞ്ഞത് അഞ്ച് ട്രൈബല്‍ കുടുംബങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കു എന്നിരിക്കേ പഞ്ചായത്ത് പ്രസിഡന്‍റ് മാത്രം ഗുണഭോക്താവായ റോഡിന് എങ്ങനെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്നത് അന്വേഷിക്കണം.
ഉദ്യോഗസ്ഥരുടെ അനുമതിയോടെ വ്യാജരേഖ ചമച്ചാണോ ട്രൈബല്‍ ഡിപ്പാര്‍ട്‌മെന്‍റില്‍ നിന്നും റോഡ് നിര്‍മിക്കാന്‍ അനുമതി വാങ്ങിയതെന്ന് സംശയിക്കുന്നു. ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Join Our Whats App group
Post A Comment: