ന്യൂഡെൽഹി: ആണവായുധ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി പാക്കിസ്ഥാൻ രംഗത്തെത്തിയതോടെ ഇന്ത്യ-പാക് യുദ്ധത്തിനു സാധ്യതയെന്ന സൂചനകളും ശക്തമാകുന്നു. കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ അതിർത്തിയിൽ പ്രകോപനം തുടർന്ന പാക്കിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകിയത്. ഇതിനിടെ ഒക്‌ടോബർ മാസത്തിനു ശേഷം ഇന്ത്യ- പാക് യുദ്ധമെന്ന് ഇന്നലെ പാക് മന്ത്രിയുടെ പ്രതികരണവും പുറത്തെത്തി.
ഇതിനിടെയാണ് പാക്കിസ്ഥാൻ ആണവായുധ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന വാർത്ത പുറത്തു വരുന്നത്. ഇതോടെ ഇന്ത്യയുമായി പാക്കിസ്ഥാൻ യുദ്ധത്തിനൊരുങ്ങുകയാണെന്ന സൂചനകൾ ശക്തമാണ്. നേരത്തെ കടൽ മാർഗം രാജ്യത്തേക്ക് പാക് തീവ്രവാദികൾ നുഴഞ്ഞു കയറിയെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. കോയമ്പത്തൂരിലും തീവ്രവാദികൾ എത്തിയതായി ഇന്‍റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാനിൽ പദ്ധതികൾ ഒരുങ്ങുന്നതായി ഇതോടെ വ്യക്തമാകയിരിക്കുകയാണ്. യുദ്ധത്തിനോ ഭീകരാക്രമണത്തിനോ ഉള്ള നീക്കങ്ങളാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നാണ് സൂചനകൾ പുറത്തു വരുന്നത്. ഒരു പ്രതലത്തിൽ നിന്ന് മറ്റൊരു പ്രതലത്തിലേക്ക് തൊടുക്കാവുന്ന (Surface - to - surface) ബാലിസ്റ്റിക് മിസൈലാണ് പാകിസ്ഥാൻ ഇന്ന് പുലർച്ചെ പരീക്ഷിച്ചിരിക്കുന്നത്. 290 കിലോമീറ്ററാണ് മിസൈലിന്‍റെ ദൂരപരിധി.
പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ആക്രമണം നടത്താൻ ശേഷിയിലുള്ളതാണ് ഈ മിസൈൽ. ഗുജറാത്ത് ഉൾപ്പെടെയുള്ള തീര പ്രദേശത്ത് കനത്ത ജാഗ്രതാനിർദേശവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ കാണ്ട്‍ല തുറമുഖത്തിൽ പാക് കമാൻഡോകൾ എത്തിയതായും വിവരമുണ്ട്. ഇവിടെ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
മിസൈൽ പരീക്ഷണത്തിന്‍റെ ദൃശ്യങ്ങളും പാക് സൈനിക വക്താവാണ് പുറത്തു വിട്ടത്. ഇതോടെ ഇന്ത്യ-പാക് പ്രശ്നങ്ങൾ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഇനി ഇന്ത്യയുമായി ചർച്ചയില്ലെന്നും ആണവായുധം പാകിസ്ഥാന്‍റെ കൈവശവുമുണ്ടെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും ആവർത്തിച്ചതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2005-ൽ ഒപ്പുവച്ച കരാറുകൾ അനുസരിച്ച്, ഒരു രാജ്യം ഇത്തരത്തിലൊരു മിസൈൽ പരീക്ഷണം നടത്തുമ്പോൾ മറുരാജ്യത്തെ അറിയിക്കണം.
കശ്മീരിനെച്ചൊല്ലി ഒരു ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന തരത്തിലുള്ള മുന്നറിയിപ്പ് ലോകരാജ്യങ്ങൾക്ക് നൽകാനും, അത് വഴി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാനുമുള്ള പാകിസ്ഥാന്‍റെ ശ്രമമാണിതെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് വഴി കടുത്ത രോഷത്തിലുള്ള ജിഹാദി ഗ്രൂപ്പുകളെ സമാധാനിപ്പിക്കാനും ഈ മിസൈൽ പരീക്ഷണത്തിലൂടെ പാകിസ്ഥാൻ ശ്രമിക്കും. പാക് പ്രതിപക്ഷത്തിന്‍റെ എതിർപ്പുകളെയും ഇമ്രാൻ ഖാൻ ഇത് വഴി ഒതുക്കാൻ ലക്ഷ്യമിടുന്നു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: