തിരുവല്ല: വ്യാജ ഫെയ്സ് ബുക്ക് പ്രൊഫൈലിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ രണ്ടു യുവതികൾക്കെതിരെ കേസ്. കുന്നന്താനം കവല എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയായിരുന്നു തട്ടിപ്പ്. കീഴ്‌വായ്പ്പൂര്‍ പൊലീസാണ് സീമ സജി, നീരജ ശരത്ത് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പും ഐടി ആക്ടും ചേര്‍ത്ത് കേസ് എടുത്തത്. ഇതിനു പിന്നാലെ സീമ സജി ഒളിവില്‍പ്പോയി. രണ്ടാം പ്രതി നീരജ ശരത് സ്ഥലത്തുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. സീമയുമായി ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടിയാലുടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന് കീഴ്വായ്പൂര്‍ പൊലീസ് പറഞ്ഞു.
കുന്നന്താനത്തെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് രൂപം കൊടുത്ത ഫേസ്ബുക്ക് കൂട്ടായ്മയാണ് കവല. ഇരുപത്തഞ്ചോളം യുവതി-യുവാക്കളാണ് കൂട്ടായ്മയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഉള്‍പ്പെട്ട സീമ സജി എന്ന യുവതിയാണ് ഗ്രൂപ്പില്‍ തന്നെയുള്ള യുവാക്കളില്‍ നിന്ന് വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടിയത്. ഗ്രൂപ്പില്‍ അംഗമായ ശേഷം എല്ലാവരുടെയും വിശ്വസ്തത നേടാന്‍ സീമയ്ക്ക് കഴിഞ്ഞിരുന്നു. ഇവരുടെ ഭര്‍ത്താവ് സജി സിനിമയില്‍ പ്രൊഡക്ഷന്‍ വാഹനം ഓടിക്കുന്നയാളാണ്. ആ പരിചയം ഉപയോഗിച്ച് സിനിമ സെറ്റുകളില്‍ സ്ഥിരം സാന്നിധ്യമാണ് സീമ.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖതാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാട്ടി അവരെല്ലാം തന്നെ തന്‍റെ ഉറ്റ ചങ്ങാതിമാരാണെന്ന് ഗ്രൂപ്പിലുള്ളവരെ വിശ്വസിപ്പിച്ചായിരുന്നു സീമയുടെ തട്ടിപ്പ്. അയല്‍വാസിയും അടുത്ത സുഹൃത്തുമായ നീരജ ശരത് എന്ന യുവതിയുടെ ചിത്രം ഉപയോഗിച്ച് സ്മിത മേനോന്‍ എന്ന വ്യാജപ്രൊഫൈല്‍ നിര്‍മ്മിക്കുകയാണ് സീമ ആദ്യം ചെയ്തത്. അതിന് ശേഷം ഈ പ്രൊഫൈല്‍ മുഖേനെ ഗ്രൂപ്പിലുള്ള, സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്ന യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചു. സ്മിത മേനോന്‍ എന്ന യുവതി തന്‍റെ അടുത്ത സുഹൃത്താണെന്നും അവള്‍ക്ക് ഗുരുതരമായ കരള്‍രോഗം ബാധിച്ച് ചികില്‍സയിലാണെന്നും സീമ തന്നെ യുവാക്കളെ ധരിപ്പിക്കുകയും ചെയ്തു.
പഴ്‌സണല്‍ ചാറ്റിലൂടെയായിരുന്നു ഇത്. അവള്‍ക്ക് ചികില്‍സാ സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതിന് ശേഷം സ്മിത മേനോന്‍ ഓരോ യുവാക്കളുടെയും മെസഞ്ചറിലെത്തി സഹായം അഭ്യര്‍ത്ഥിച്ചു. കാലുപിടിച്ച് കരയുന്ന സ്മിത മേനോന് വേണ്ടി പണം നല്‍കാന്‍ തങ്ങള്‍ തയാറായി എന്നാണ് യുവാക്കള്‍ പറയുന്നത്. സ്വന്തമായി ഒരു ജീവിത സാഹചര്യം പോലുമില്ലാത്ത യുവാക്കള്‍ കൈയിലുള്ള പണം സ്മിത മേനോന് നല്‍കാന്‍ തയാറായി. പണം കൈമാറാന്‍ നല്‍കിയത് സീമ സജിയുടെ അക്കൗണ്ട് നമ്പരായിരുന്നു. താന്‍ പണം അവള്‍ക്ക് കൊടുത്തു കൊള്ളാമെന്ന് സീമ യുവാക്കള്‍ക്ക് ഉറപ്പും നല്‍കി. ഇതിന്‍ പ്രകാരം നാലുപേരില്‍ നിന്നായി 57,000 രൂപ സീമ സജി കൈപ്പറ്റി.
ഒരാളുടെ പണം പോവുകയും അയാള്‍ക്ക് സംശയം തോന്നി വിവരം പങ്കു വയ്ക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് തട്ടിപ്പാണ് ഇതെന്ന് മനസിലായത്. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് സ്മിത മേനോന്‍ വ്യാജപ്രൊഫൈലാണെന്നും നീരജ ശരത് എന്ന യുവതിയുടെ പടമാണ് പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഇതിനിടെ പണി കിട്ടുമെന്ന് മനസിലാക്കിയ നീരജ ശരത് തന്‍റെ ചിത്രം ദുര്‍വിനിയോഗം ചെയ്തുവെന്ന് കാട്ടി സീമ സജിക്കെതിരേ തിരുവല്ല പൊലീസില്‍ പരാതി നല്‍കി. താന്‍ നിരപരാധിയും എല്ലാം ചെയ്തത് സീമയുമാണെന്ന് വരുത്തുന്ന വിധത്തിലുള്ള പരാതിയില്‍ തിരുവല്ല സിഐ എടുത്തത് ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളായിരുന്നു.
എന്നാല്‍ സംഭവം അറിഞ്ഞ ജില്ലാ പോലീസ് മേധാവി തിരുവല്ല സിഐയെ ശാസിച്ചു. എതു വകുപ്പില്‍ കേസെടുക്കണമെന്ന് അറിയാതെ നിന്ന സിഐയെ രക്ഷിച്ചത് പരാതിക്കാരായ യുവാക്കളാണ്. ഇവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പ്രകാരം കീഴ്വായ്പൂര്‍ പൊലീസ് കേസെടുത്തു. തട്ടിപ്പിന്‍റെ ഗൗരവം മനസിലാക്കിയ കീഴ്വായ്പൂര്‍ എസ്എച്ച്ഓ 420 ഇട്ടാണ് കേസെടുത്തത്. ഇതോടെ മാപ്പുസാക്ഷിയാകാന്‍ വന്ന നീരജ ശരത് പ്രതിയായി.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: