കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാന കൊലയെന്ന് വിശേഷിപ്പിക്കപ്പെട്ട കെവിൻ വധക്കേസിൽ വിധി പറയുന്നത് ഈ മാസം 22 ലേക്ക് മാറ്റി. കെവിന്‍റേത് ദുരഭിമാന കൊലയാണോയെന്ന് സ്ഥിരീകരിക്കാനാണ് വിധി മാറ്റി വയ്ക്കുന്നതെന്നാണ് കോടതി അറിയിച്ചത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്‍റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇത് നിഷേധിക്കുന്ന നിലപാടാണ് പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്.
കെവിന്‍ പിന്നാക്കവിഭാഗത്തില്‍ പെട്ടയാളാണ്. മുഖ്യാസാക്ഷി ലിജോയോട് ഒന്നാം പ്രതി സാനു ചാക്കോ നടത്തിയ ഫോൺ സംഭാഷണം ഇത് ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കെവിൻ താഴ്ന്ന ജാതിയിൽപ്പെട്ടയാളാണെന്ന് ചാക്കോയോടും ലിജോയോടും പ്രതി സാനു ചാക്കോ പറഞ്ഞിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍, നടന്നത് ദുരഭിമാന കൊല അല്ലെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ഒരു മാസത്തിനകം വിവാഹം നടത്താമെന്ന് നീനുവിന്‍റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നു. താഴ്ന്ന ജാതി മേൽ ജാതി എന്നത് നിലനിൽക്കില്ല. രണ്ട് കൂട്ടരും ക്രിസ്ത്യാനികളാണെന്ന് അനീഷ് മൊഴി നല്കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ 14 പ്രതികളാണ് കേസിൽ ഉള്ളത്. ഈ വർഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 2019 ജൂലൈ 30 നാണ് കെവിന്‍ വധക്കേസിൽ വിചാരണ പൂർത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസിൽ, 238 രേഖകളും 50ലേറെ തെളിവുകളും കോടതി പരിശോധിച്ചു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: