ന്യൂഡെൽഹി: ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നിർണായക നീക്കത്തിനു പിന്നാലെ ഇന്ത്യ ലക്ഷ്യമിടുന്നത് പാക് അധീന കാശ്മീരും ചൈന അധീന കാശ്മീരും. അപ്രതീക്ഷിത നീക്കത്തിലൂടെ പാക്കിസ്ഥാനെയും ചൈനയെയും തന്നെയാണ് ഇന്ത്യ വെല്ലുവിളിച്ചിരിക്കുന്നത്. പാക്- ചൈന അധീന മേഖലകളിൽ ഇന്ത്യയ്ക്ക് കൂടുതൽ നീക്കം നടത്തുന്നതിനും ഇനി സാധിക്കും.
കേന്ദ്ര തീരുമാനത്തോടെ കാഷ്മീര്‍ പൂര്‍ണമായും ഇന്ത്യന്‍ നിയമങ്ങള്‍ ഉള്ള പ്രദേശമായി മാറിക്കഴിഞ്ഞു. ലക്ഷദ്വീപ്, ചണ്ഡീഗഡ്, ആന്‍ഡമാന്‍, നിക്കോബാര്‍, ദാമന്‍ ദിയു തുടങ്ങിയവയ്ക്കു സമാനമായിരിക്കും ഇനി ലഡാക്കിലെ കേന്ദ്ര ഭരണം. ജമ്മു കശ്മീരിലാകട്ടെ ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലുള്ളതു പോലെയും.
ലഡാക്കിലൂടെ ഇന്ത്യ ലക്ഷ്യം വെക്കുന്നത് ചൈനീസ് അധിനിവേശ കാഷ്മീരാണ്. ഒരുകാലത്ത് ഇന്ത്യന്‍ പ്രദേശമായിരുന്ന ഇവിടെ ചൈനീസ് കടന്നുകയറ്റം വലിയ തോതില്‍ നടക്കുന്നുണ്ട്. ഇതിനെ ചെറുക്കുന്നതിന് കൂടിയാണ് കേന്ദ്രഭരണ പ്രദേശമായി ഇതിനെ മാറ്റിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം കാഷ്മീര്‍ ഇന്ത്യയുടെ സ്വന്തമാക്കിയ സാഹചര്യത്തില്‍ പാക് അധിനിവേശ കാഷ്മീരിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഇന്ത്യന്‍ ശ്രമം. ഇന്ത്യ ഭൂപടത്തിലുള്ള രണ്ട് പ്രദേശമാണ് പാക് അധീന കാശ്മീരും ചൈനീസ് അധീന കാശ്മീരും. എന്നാല്‍ ലൈന്‍ ഓഫ് കണ്‍ട്രോളിന് ഉള്ളിലുള്ള ഭാഗമാണ് ഇന്ത്യ കൈവശം വെച്ചു പോന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ പാക് അധീന കാശ്മീരിലേക്ക് തിരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ലേ, കാര്‍ഗില്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വര്‍ഷത്തില്‍ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ്. ജനസംഖ്യ വളരെ കുറവ്. ഇക്കഴിഞ്ഞ സെന്‍സസ് പ്രകാരം 2.74 ലക്ഷമാണ് ലഡാക്കിലെ ജനസംഖ്യ. മലനിരകള്‍ നിറഞ്ഞ് സഞ്ചാരത്തിനുള്‍പ്പെടെ ഏറെ ബുദ്ധിമുട്ടുള്ള മേഖലയുമാണിത്. ഈ മേഖലയില്‍ സംസ്ഥാന ഭരണത്തേക്കേള്‍ ഒരുപക്ഷേ ഗുണകരമാകുക കേന്ദ്രഭരണം തന്നെയാകും.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ
Post A Comment: