കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസുകാരിയുടെ സഹോദരനും രോഗം സ്ഥീരീകരിച്ചു. താമരശേരി സ്വദേശിയായ ഏഴ് വയസുള്ള കുട്ടിക്കാണ് ഇന്ന് നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയത്.
പനി അടക്കമുള്ള രോഗലക്ഷണങ്ങളുമായി കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഏഴു വയസുള്ള കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും, ആരോഗ്യനില തൃപ്തികരമാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വീടിന് സമീപത്തെ കുളത്തില്‍ കുട്ടിയും കുളിച്ചിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി.
മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നു വയസുകാരിക്ക് ഇന്നലെ രോഗം സ്ഥീരികരിച്ചിരുന്നു. പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ പതിനൊന്നു വയസുകാരിക്കാണ് മൈക്രൊബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ കുട്ടിക്ക് രോഗം പിടിപെടാന്‍ കാരണമായ ജലസ്രോതസ് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അന്നശേരി സ്വദേശിയായ 49 കാരനും ചികിത്സയില്‍ തുടരുകയാണ്.
താമരശേരിയില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരി അനയയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പരിശോധന നടത്തി.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: