തലമുറകളായി ഭൂ പ്രശ്നത്തിന്‍റെ പേരിൽ വിഡ്ഡികളാകാൻ വിധിക്കപ്പെട്ടവരാണ് ഇടുക്കി ജില്ലയിലെ ജനങ്ങൾ. സർക്കാർ കുടിയിരുത്തിയ ജനതയുടെ തലമുറകൾ ഇന്ന് കൈയേറ്റക്കാരായി മാറിയത് ഇച്ഛാശക്തിയില്ലാത്ത രാഷ്ട്രീയക്കാരുടെ കൈയിലിരുപ്പ് കാരണമാണ്. നിസാരമായി തീർക്കാവുന്ന ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ ഇത്രയധികം വഷളാക്കിയതും മാറി മാറി വന്ന സർക്കാരുകളാണ്.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഭൂ പ്രശ്നം ഇപ്പോൾ പരിഹരിക്കുമെന്ന് വീമ്പിളക്കുന്ന സർക്കാരുകളും... തങ്ങൾ വന്നാൽ നാളെ തന്നെ ഭൂ പ്രശ്നം തീരുമെന്ന് വീമ്പിളക്കുന്ന പ്രതിപക്ഷവും ഇടുക്കിക്ക് സുപരിചിതമാണ്. ഇപ്പോൾ ഇടുക്കിയിൽ ഉയർന്നു വന്നിരിക്കുന്നതും സമാന സാഹചര്യം തന്നെ.
ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തിന് സംസ്ഥാന മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതോടെ എന്തോ ചരിത്ര സംഭവം ഉണ്ടായെന്ന തരത്തിലാണ് സർക്കാർ വൃത്തങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ മലപോലെ കിടക്കുന്ന ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളിൽ ഒരു ചെറു കല്ലിനൊപ്പം പോലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാർഥ്യം.
നിലവിലെ ചട്ട ഭേതഗതികൊണ്ട് ആർക്കും പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ലെന്നും വിലയിരുത്തപ്പെടുന്നു. ഭരണകക്ഷി പാർട്ടിയുടെ ചില പാർട്ടി ഓഫീസ് നിർമാണങ്ങൾക്ക് സംരക്ഷണം ഒരുക്കാമെന്നതല്ലാതെ സാധാരണക്കാരുടെ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതല്ല നിലവിലെ ചട്ട നിർമാണം.
ഭൂനിയമ ഭേദഗതിയിൽ രണ്ട് ചട്ടങ്ങളാണ് സർക്കാർ തയാറാക്കുന്നത്. ഇതിൽ ഒന്ന് സെക്ഷൻ 7 (1) (ഒ,എ)യും രണ്ട് സെക്ഷൻ 7 (1) (ഒബി)യും ആണ്. ഇതിൽ ഒഎ സെക്ഷന്‍ എന്നത് ജില്ലയില്‍ കൃഷിക്കോ മറ്റാവശ്യങ്ങള്‍ക്കോ നല്‍കിയ പട്ടയങ്ങളില്‍ ഈ വ്യവസ്ഥ ലംഘിച്ച് നടത്തിയ നിര്‍മാണം ക്രമവല്‍ക്കരിക്കുന്നതിന് നിര്‍ദേശിക്കുന്നതാണ്. 7-06-24 വരെ ഇത്തരം പട്ടയ സ്ഥലങ്ങളില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനാവുമെന്ന സൂചനകളാണ് ഇന്നലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.
ഒബി സെക്ഷനിൽ ഇത്തരം പട്ടയങ്ങളിൽ നിർമാണങ്ങൾ നടത്താൻ വ്യവസ്ഥ ചെയ്യുന്നതുമാണ്. ഇതിൽ ഒഎ മാത്രമാണ് നിലവിൽ മന്ത്രിസഭയുടെ അംഗീകാരം നേടിയിരിക്കുന്നത്. ഈ ചട്ടം പ്രാബല്യത്തിൽ വരുന്നതുകൊണ്ട് സർക്കാർ ഖജനാവിൽ കുറേ പണം എത്തുമെന്നതല്ലാതെ മറ്റു ഗുണങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവില്‍ ജില്ലയില്‍ നിലനില്‍ക്കുന്ന കെട്ടിടങ്ങള്‍ ഏറെയും 2024ന് മുമ്പ് പണിതവയാണ്. ഇവയെല്ലാം തന്നെ നിർമാണ സമയത്ത് അതാത് മേഖലകളിൽ നിലനിൽക്കുന്ന നികുതി നൽകി നിർമിച്ചവയാണ്. ഈ കെട്ടിടങ്ങൾ കൈയേറ്റ നിർമാണമാണെന്ന് സമ്മതിച്ചുകൊണ്ട് ഇതേ കെട്ടിടങ്ങൾക്ക് വീണ്ടും പണം അടക്കേണ്ട സാഹചര്യമാണ് ഇനി നേരിടേണ്ടി വരുന്നത്.
നിലവിൽ യാതൊരു നിയമ പ്രശ്നവും നേരിടാത്ത കെട്ടിടങ്ങളും ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ പിഴ ഒടുക്കേണ്ടി വരും. ഇത് ശരിക്കും ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രമുള്ള ചട്ടമായിട്ടാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.
സെക്ഷൻ 7(1) (ഒബി) ചട്ടമാണ ഇടുക്കിക്ക് നിലവിൽ അത്യാവശ്യമായിട്ടുള്ളത്. കൃഷിക്കും മറ്റുമായി നൽകിയിരിക്കുന്ന ഭൂമിയിൽ നിർമാണം നടത്തുന്നതിന് അനുമതി നൽകുന്നതാണ് ഒബി ചട്ടം. ഇത് നിലവിൽ വന്നെങ്കിൽ മാത്രമേ ഇടുക്കിയിലെ നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടു.
സെക്ഷന്‍ 7(1) ഒഎ ചട്ടം പ്രാബല്യത്തില്‍ വരുന്നത് നിലവിലെ നിര്‍മാണ നിരോധനത്തിനോ, പട്ടയ നടപടികള്‍ക്കോ യാതൊരു വിധത്തിലും ഉപകാരപ്പെടില്ല. നിലവില്‍ ജില്ലയിലെ നിര്‍മാണ മേഖല അപ്പാടെ നിലച്ച മട്ടാണ്. കട്ടപ്പന അടക്കമുള്ള നഗരങ്ങളില്‍ പോലും കെട്ടിട നിര്‍മാണങ്ങള്‍ നടക്കാത്ത സ്ഥിതി വിശേഷമാണ്.
പുതിയ കെട്ടിടങ്ങള്‍ വന്നാല്‍ മാത്രമേ ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീങ്ങു എന്നിരിക്കെ നിലവിലെ പഴയ കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നത് സര്‍ക്കാരിന് ഫണ്ട് പിരിവിന് മാത്രമുള്ള മാര്‍ഗമാകുമെന്നും വിമര്‍ശനം ഉയരന്നുണ്ട്.
ആയിരക്കണക്കിന് ആളുകളാണ് ജില്ലയില്‍ ഇപ്പോഴും പട്ടയം കാത്തു കഴിയുന്നത്. ഇത്തരക്കാര്‍ക്ക് ഉപകാരകരമായ രീതിയുള്ള നിയമ നിര്‍മാണമാണ് ജില്ലയ്ക്ക് വേണ്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Join Our Whats App group
Post A Comment: