ഇടുക്കി: വണ്ടിപ്പെരിയാർ മേഖലയിൽ മൂന്നിടങ്ങളിലായി വാഹനാപകടം. ചുരക്കുളത്ത് നിയന്ത്രണം വിട്ട കാര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു മറിഞ്ഞു. വൈകിട്ട് നാലിനാണ് അപകടം നടന്നത്. പാലായില്‍ നിന്നും തമിഴ്‌നാട് ചിന്നമണ്ണൂരിലേക്ക് പോവുകയായിരുന്ന ഡസ്റ്റര്‍ കാറാണ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഇടിച്ച കാർ ഉൾപ്പെടെ രണ്ട് കാറുകള്‍ തോട്ടിലേക്ക് മറിഞ്ഞു. പോലീസ് വളവില്‍ മറ്റൊരു വാഹനത്തിന് സൈഡ് നല്‍കുന്നതിനിടയില്‍ ഡസ്റ്റര്‍ കാര്‍ നിയന്ത്രണം വിട്ട് ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാര്‍, ഓട്ടോറിക്ഷ, സ്‌കൂട്ടര്‍ എന്നിവയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
മറ്റൊരപകടത്തിൽ 63-ാം മൈല്‍ പെട്രോള്‍ പമ്പിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് തൊഴിലാളിക്ക് പരുക്ക്. പാതയോരത്ത് കല്‍പ്പണി ചെയ്തുകൊണ്ടിരുന്ന വണ്ടിപ്പെരിയാര്‍ മഞ്ജുമല സ്വദേശി ശിവകുമാറി (61)നാണ് പരുക്കേറ്റത്. ഇയാളെ വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ദേശീയപാതയോരത്തെ വൈദ്യുതി പോസ്റ്റ് ഒടിയുകയും ചെയ്തു.
വണ്ടിപ്പെരിയാര്‍ തൊണ്ടിയാര്‍ എസ്റ്റേറ്റില്‍ തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് 11 പേര്‍ക്ക് പരുക്കേറ്റു. ഗുരതരമായി പരുക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടുമലയില്‍ നിന്നും തൊഴിലാളികളുമായി വണ്ടിപ്പെരിയാര്‍ തൊണ്ടിയാര്‍ എസ്റ്റേറ്റിലേക്ക് പോയ ജീപ്പാണ് അപകടത്തില്‍പെട്ടത്.
രാവിലെ എട്ടിനായിരുന്നു അപകടം. ജീപ്പ് പുറകോട്ട് എടുക്കുന്നതിനിടയില്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. പട്ടുമുടി സ്വദേശിനികളായ സൂസമ്മ (56), സംഗമരിയ (40), കൃഷ്ണമ്മ (59), രാമു (40), പട്ടുമല സ്വദേശിനികളായ റാണി (49), ജയ (30), രാധ (32), വണ്ടിപ്പെരിയാര്‍ സ്വദേശിനി കളായ മൈമുന (61), വസന്ത (27), ഹാജിറ (47), കവിത (34) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: