തിരുവനന്തപുരം: സ്വർണാഭരണം കൈക്കലാക്കാൻ വയോധികയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും മകനും അടക്കമുള്ള പ്രതികൾക്ക് വധ ശിക്ഷ.
വിഴിഞ്ഞം സ്വദേശിയായ ശാന്തകുമാരിയെ (74) കൊലപ്പെടുത്തിയ കേസിലാണ് ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിഴിഞ്ഞം സ്വദേശിയായ റഫീക്ക, മകന്‍ ഷെഫീഖ്, സഹായിയായ അല്‍ -അമീന്‍ എന്നിവർക്ക് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
2022 ജനുവരി 14നാണ് ശാന്തകുമാരി കൊല്ലപ്പെടുന്നത്. വാടക വീടിനു സമീപത്തുള്ള വീട്ടിൽ ശാന്തകുമാരി ഒറ്റക്കായിരുന്നു താമസം. വൃദ്ധയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവരാന്‍ പ്രതികള്‍ ആസൂത്രണം നടത്തി.
കൊലപാതകം ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് റഫീക്കയുടെ സുഹൃത്തും ഈ വീട്ടിലെ താമസക്കാരനുമായിരുന്നു അല്‍-അമിന്‍റെ പാലക്കാടുള്ള വീട്ടിലേക്ക് വസ്ത്രങ്ങളെല്ലാം മാറ്റിയിരുന്നു.
ശാന്തകുമാരിയെ റഫീക്കയാണ് വീട്ടിനുള്ളിലേക്ക് വിളിച്ചുവരുത്തിയത്. മകന്‍ ഷെഫീക്ക് ചുറ്റിക കൊണ്ട് തലക്കടിച്ചു. കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം വീട്ടിന്‍റെ മച്ചിന് മുകളില്‍ ഒളിപ്പിച്ച പ്രതികൾ കടന്നു കളയുകയായിരുന്നു.
ശാന്തകുമാരിയെ കാണാതായതിനെ തുടര്‍ന്നാണ് അന്വേഷണം നാട്ടുകാര്‍ തുടങ്ങിയത്. വാടകക്കാരെയും കാണാതായതോടെ സംശയം ബലപ്പെട്ടു. ടൂറിസ്റ്റ് ബസില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ കഴക്കൂട്ടത്ത് വച്ച് വിഴിഞ്ഞം പൊലിസ് പിടികൂടുകയായിരുന്നു.
ഈ കേസില്‍ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു വീട്ടില്‍ വാടകക്ക് താമസിക്കുമ്പോള്‍ 14 വയസുകാരിയെയും തലക്കടിച്ച് കൊലപ്പെടുത്തിയ കാര്യം പ്രതികള്‍ വെളിപ്പെടുത്തുന്നത്. കോവളം പൊലീസെടുത്ത കേസ് തെളിയിക്കപ്പെടാതെ കിടക്കുകയായിരുന്നു.
ശാന്തകുമാരിയെ കൊലപ്പെടുത്തിയ ഇതേ ചുറ്റിക കൊണ്ടാണ് പെണ്‍കുട്ടിയെും കൊലപ്പെടുത്തിയത്. ഒരു ദയയും അര്‍ഹിക്കാത്ത കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിലയിരുത്തി.
പ്രതികള്‍ക്കെതിരെ ചുമത്തിയ കൊലപാതകം, മോഷണം, ഭവനഭേദനം, ഗൂഡാലോചന, തെളിവു നശിപ്പിക്കല്‍, എന്നിവയെല്ലാം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. ശാന്തകുമാരിയുടെ ശരീരത്തില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ കുറച്ച് വിറ്റ ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഈ തൊണ്ടിമുതലുകളെല്ലാം കണ്ടെത്തിയിരുന്നു,
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: