ഇടുക്കി: യുവാക്കളെ കുടുക്കാൻ ഇല്ലാത്ത കള്ളക്കേസുണ്ടാക്കിയെന്ന ആരോപണത്തിൽ എസ്.ഐയ്ക്കും സിപിഒയ്ക്കുമെതിരെ നടപടി. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ സുനേഖ് ജെയിംസ്, സിപിഒ മനു പി. ജോസ് എന്നിവരെയാണ് നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. ഏപ്രിൽ 25ന് ഇരട്ടയാറ്റിൽ നടന്ന വാഹന പരിശോധനക്കിടെ യുവാക്കളെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണത്തിൽ അന്വേഷണം പുരോഗമിക്കവെയാണ് നടപടി.
സുനേഖിനെ പോലീസ് ജില്ലാ ആസ്ഥാനത്തേയ്ക്കും മനുവിനെ എആർ ക്യാമ്പിലേയ്ക്കുമാണ് സ്ഥലംമാറ്റിയത്. സംഭവം കള്ളക്കേസാണെന്ന് ആരോപിച്ച് കസ്റ്റഡിയലെടുത്ത യുവാവിന്‍റെ വീട്ടുകാർ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി.
ഇരട്ടയാറ്റിൽ നടന്ന വാഹന പരിശോധനക്കിടെ സിപിഒ മനു പി ജോസിനെ യുവാക്കൾ വാഹനം ഇടിപ്പിച്ചെന്നാരോപിച്ചാണ് പൊലീസ് കേസെടുത്തത്. സംഭവം മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്‌തിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു യുവാക്കളും പുളിയൻമല മടുക്കോലിപ്പറമ്പിൽ ആസിഫ് (18) എന്ന യുവാവും ചേർന്ന് വാഹനമിടിപ്പിച്ചാണ് പരുക്കേൽപ്പിച്ചതെന്നാണ് പൊലീസ് ആരോപിച്ചിരുന്നത്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത യുവാക്കളെ പോലീസ് വിട്ടയക്കുകയും ആസിഫിനെ റിമാൻഡ് ചെയ്യുകയുമുണ്ടായി. എന്നാൽ ബൈക്കിടിച്ച സമയത്ത് ആസിഫ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും സംഭവത്തിന് ശേഷം സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതുമെന്നും യുവാവിന്‍റെ വീട്ടുകാർ ആരോപിച്ചു. യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് മർദിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.
നടപടി നേരിട്ട എസ്ഐ മുമ്പും വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. വാഹന പരിശോധനക്കിടെ പ്രായപൂർത്തിയാകാത്ത യുവാവിനെ പരസ്യമായി മർദിച്ചെന്ന ആരോപണവും ഇയാൾക്കെതിരെ ഉയർന്നിരുന്നു.
നാട്ടുകാർക്ക് മുമ്പിൽ സിനിമാ സ്റ്റൈലിൽ പ്രതികളെ കൈകാര്യം ചെയ്യുന്നതും ഷോ ഓഫ് നടത്തുന്നതുമായിരുന്നു ഇയാളുടെ രീതി. കട്ടപ്പനയിൽ ചാർജ് ഏറ്റെടുത്തതു മുതൽ തന്നെ എസ്ഐ നിരവധി വിവാദങ്ങളിൽ അകപ്പെടുകയായിരുന്നു. നിരവധി പരാതികൾ ഉയർന്നതിനു പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: