ഇടുക്കി: അതീവ സുരക്ഷയുള്ള വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്‌ജിൽ രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. അതിക്രമിച്ച് ബ്രിഡ്‌ജിൽ കയറിയ സംഘം ബ്രിഡ്‌ജിൽ വച്ച് മദ്യപിക്കുകയും പരിസരത്തെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. ഞായറാഴ്ച്ച രാത്രിയിലാണ് വാഗമൺ ഗ്ലാസ് ബ്രിഡ്‌ജിൽ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായിരിക്കുന്നത്.
സംഭവത്തില്‍ ഡി.ടി.പി.സി നല്‍കിയ പരാതിയില്‍ വാഗമൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിക്രമിച്ചു കയറിയ മൂന്നംഗ സംഘത്തിന്‍റെ ദൃശ്യങ്ങൾ സിസി ടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. തിങ്കളാഴ്ച രാവിലെ ബ്രിഡ്ജ് വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരാണ് പാലത്തില്‍ ചെളിപുരണ്ട് കിടക്കുന്നതും, മദ്യക്കുപ്പിയും ഗ്ലാസും കണ്ടത്.
ഞായറാഴ്ച രാത്രി ഒന്‍പതോടെ വെള്ള കാറില്‍ മൂന്നംഗ സംഘം അഡ്വഞ്ചര്‍ പാര്‍ക്കില്‍ എത്തിയതായും ചില്ലുപാലത്തില്‍ അതിക്രമിച്ച് കയറിയതായും സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ശുചിമുറിയിലെ വാതിലും പൈപ്പുകളും സമീപത്തെ വ്യാപാര സ്ഥാപനത്തിന് മുമ്പില്‍ വെച്ചിരുന്ന കുടിവള്ള കുപ്പികളും നശിപ്പിച്ചിട്ടുണ്ട്.
സാഹസിക വിനോദ ഇനത്തിൽപെട്ട ഗ്ലാസ് ബ്രിഡ്ജിൽ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സഞ്ചാരികളെ പോലും നിയന്ത്രിതമായിട്ടാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. ചെരിപ്പ് പോലും ധരിക്കാൻ പാടില്ലാത്ത ബ്രിഡ്ജിലാണ് സംഘം അതിക്രമിച്ചു കയറുകയും മദ്യപാനം വരെ നടത്തിയിരിക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: