ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ കർഷകൻ കരടിക്ക് മുന്നിൽ അകപ്പെട്ടപ്പോൾ കുമളിയിൽ പുലി ആടിനെ കൊന്നു തിന്നു. വണ്ടിപെരിയാര്‍ വള്ളക്കടവ് കുന്നത്ത് പതിയില്‍ സിബിയാണ് കരടിയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്.
വ്യാഴാഴ്ച്ച രാത്രി 9.30നായിരുന്നു സംഭവം. വണ്ടിപ്പെരിയാര്‍-വളളക്കടവ് റോഡില്‍ അമ്പലപ്പടിക്ക് സമീപത്താണ് കരടി എത്തിയത്. രാത്രി വീട്ടിലിരുന്ന സിബി വളര്‍ത്ത് നായകള്‍ കുരക്കുന്നത് കേട്ട് ടോര്‍ച്ചുമായി പുറത്തേയ്ക്കിറങ്ങി.
ഈ സമയത്ത് റോഡരുകില്‍ നിന്നിരുന്ന വലിയ കരടി സിബിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. സിബി കൈയില്‍ ഉണ്ടായിരുന്ന ടോര്‍ച്ച് കരടിയുടെ മുഖത്തേയ്ക്ക് തെളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ കരടി ഓടി മറഞ്ഞതിനാൽ ആക്രമണത്തിൽ നിന്നും രക്ഷപെടുകയായിരുന്നു.
അതേസമയം കുമളി ഓടമേട് കന്നിമാര്‍ ചോലയില്‍ കര്‍ഷകന്‍റെ ആടിനെ പുലി പിടിച്ചു തിന്നു. ചോലയ്ക്കല്‍ കാര്‍ത്തികേയന്‍റെ ഒരു വയസ് പ്രായം വരുന്ന ആടിനെയാണ് പുലി പിടിച്ചത്. ആടിന്‍റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടി യെത്തിയപ്പോഴേയ്ക്കും ആടിന്‍റെ മാംസം പകുതിയിലധികം പുലി തിന്നിരുന്നു.
വീട്ടുകാരുടെ ശബ്ദം കേട്ട് പുലി സമീപത്തെ പുരയിടത്തിലേയ്ക്ക് കയറി പോകുകയായിരുന്നു. സമീപ ദിവസങ്ങളില്‍ തന്നെ അയല്‍ വീടുകളിലെ പട്ടികളെ പുലി പിടിച്ചിരുന്നു. വെറ്റിനറി ഡോക്ടര്‍ ശില്‍പയുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ആടിനെ കൊന്നത് പുലി തന്നെയാണെന്ന് സ്ഥിരികരിച്ചു. തുടര്‍ന്ന് വാനപാലകര്‍ ഇവിടെ ക്യാമറ സ്ഥാപിച്ചു.
Join Our Whats App group
Post A Comment: