വാഗമൺ: സംസ്ഥാനത്തെ ഞെട്ടിച്ച വാഗമൺ ലഹരി പാർട്ടി കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്ന് പൊലീസ്. നിലവിൽ ഒൻപത് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. കോഴിക്കോട് ഫറൂഖ് കോളജ് കരയില്‍ ഷൗക്കത്ത് (36), തൃശൂര്‍ പൂവത്തൂര്‍ കരയില്‍ അമ്പലത്തില്‍ നിഷാദ് (36), കാസര്‍കോഡ് ഹോസ്ദുര്‍ഗ് പടുതക്കാട് കരയില്‍ ഫാത്തിമ മന്‍സില്‍ മുഹമ്മദ് റാഷിദ് (31), എറണാകുളം തൃപ്പുണിത്തറ കണ്ണാകുളങ്ങര ആകാശം നിവാസില്‍ ബ്ലിസ്റ്റി വിശ്വസ് (23),
ഇടുക്കി തൊടുപുഴ മങ്ങാട്ടുകവല അജ്മല്‍ സഹീര്‍ (30), മലപ്പുറം തിരൂരങ്ങാടി പള്ളിക്കാപ്പറമ്പില്‍ കൂരം പ്ലാക്കല്‍ കെ. മെഹാര്‍ ഷരീഫ് (26), മലപ്പുറം എടപ്പാള്‍ കല്ലുംങ്കല്‍ നബീല്‍ (36), കോഴിക്കോട് കൊമ്മേരി പലേക്കൊട്ട് അജയന്‍, കോഴിക്കോട് ഫറൂഖ് പെരുമുഖം മീഖരാജാ മന്‍സീല്‍ സല്‍മാന്‍(38) എന്നിവരാണ് അറസ്റ്റിലായത്. 24 സ്ത്രീകളുള്‍പ്പെടെ 59 പേരാണ് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത്.
ഇവരില്‍ നിന്നും കഞ്ചാവ്, ചരസ്, ഹാഷിഷ് ഉള്‍പ്പെടെ എട്ടിനം ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. ഇവരുടെ വാഹനങ്ങളില്‍ നിന്നും ലഹരി കണ്ടെത്തിയിട്ടുണ്ട്. ഒന്‍പതംഗ സംഘമാണ് ലഹരിപാര്‍ട്ടിക്ക് നേതൃത്വം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ മുമ്പും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയതായി സംശയിക്കുന്നുണ്ട്. അതേസമയം റിസോര്‍ട്ട് ഉടമ ഷാജി ജേക്കബിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സി.പി.ഐ അറിയിച്ചു.
Post A Comment: