കൊച്ചി: മലയാളത്തിലെ സൂപ്പർ റിയാലിറ്റി ഷോ ബിഗ് ബോസിലെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാ വിഷയം. മത്സരാർഥികളെ കുറിച്ചുള്ള വിലയിരുത്തലുകളും വിവാദങ്ങളും വരെ സൈബർ ലോകം ചർച്ച ചെയ്യുന്നുണ്ട്.
അതേസമയം ബിഗ് ബോസ് താരങ്ങളുടെ വെളിപ്പെടുത്തലുകളും ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ എപ്പിസോഡിൽ ഗോപിക നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഗോപികയുടെ വാക്കുകൾ.....
'ഞാൻ ജനിച്ചത് അടിമാലിയിൽ ആണ്. അച്ഛനും അമ്മയും രണ്ട് ചേട്ടായിമാരും അടങ്ങുന്നതാണ് എന്‍റെ കുടുംബം. ഞങ്ങൾക്ക് സ്വന്തമായി കുറേ സ്ഥലവും കുരുമുളക് കൃഷിയുമൊക്കെ ഉണ്ടായിരുന്നു. അതെല്ലാം പാട്ടത്തിന് കൊടുക്കുന്നൊരു സമ്പ്രദായവും ഞങ്ങൾക്ക് ഉണ്ടായിരുന്നു. ചീട്ടു കളിയും കള്ളുകുടിയുമായിട്ട് മക്കളുടെ കാര്യം നോക്കാതെ എല്ലാം പാട്ടത്തിന് കൊടുക്കുന്ന സ്വഭാവമാണ് അച്ഛന്.
കിട്ടുന്ന കാശിന് കള്ളും കുടിച്ച് ആരുടെങ്കിലും വീട്ടിൽ പോയി വഴക്കുണ്ടാക്കുകയും ചെയ്യും. ഒരു ദിവസം പ്രശ്നം ഉണ്ടാക്കി അത് വലിയൊരു പ്രശ്നത്തിലേക്ക് എത്തുകയും ചെയ്തു. അന്ന് ആൾക്കാർ എല്ലാവരും വീട്ടിൽ വന്നപ്പോൾ അച്ഛൻ അവിടെ ഇല്ലായിരുന്നു. അന്ന് എല്ലാവരും പറഞ്ഞത് അമ്മ നോക്കാത്തത് കൊണ്ടാണ് അച്ഛൻ ഇങ്ങനെ പോകുന്നതെന്നായിരുന്നു.
അവർ വന്നു പോയതിന് ശേഷം അമ്മയും അച്ഛനും തമ്മിൽ വഴക്കാവുകയും ചെയ്തു. മൂത്ത ചേട്ടനാണ് വീട്ടിൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ ചേട്ടൻ ഹോസ്റ്റലിൽ ആയിരുന്നു. അന്ന് അമ്മ എന്നെയും കൂട്ടി അമ്മ അമ്മയുടെ വീട്ടിൽ പോയി. അവിടെയുള്ളവർ ഞങ്ങൾക്ക് നൂറ് രൂപ തന്നിട്ട് എവിടെയെങ്കിലും പോകാൻ പറഞ്ഞു.
പെങ്ങൾ വീട്ടിൽ വന്ന് നിൽക്കുന്നത് ആങ്ങളമാർക്ക് നാണക്കേടാണെന്ന് പറഞ്ഞു. അവിടുന്ന് അമ്മ എന്നെയും കൊണ്ട് തൊടുപുഴയിലേക്ക് വന്നു. അതിന് ശേഷമായിരുന്നു ഞങ്ങൾ ജീവിച്ചത്. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവിടെയും അച്ഛൻ വന്ന് ബഹളമുണ്ടാക്കിയപ്പോൾ അവിടെ നിന്നും ഇറങ്ങി. അപ്പോഴാണ് രണ്ടാനച്ഛൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത്. അദ്ദേഹമാണ് എന്‍റെ യഥാർത്ഥ അച്ഛനെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ആർമിയിൽ പോകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അപ്പോഴാണ് ഭർത്താവ് വന്ന് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത്. അങ്ങനെ പത്തൊൻപതാമത്തെ വയസിൽ എന്‍റെ കല്യാണവും കഴിഞ്ഞു. ഭർത്താവിനോട് ആർമിയിൽ പോകണമെന്നു പറഞ്ഞപ്പോൾ അയാൾ അതിന് സമ്മതിച്ചില്ല. എന്നാൽ കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം മുതൽ ഞാൻ കാണുന്നത് വേറെ സ്വഭാവമുള്ള ആളെയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മുതൽ എന്നെ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു.
രണ്ട് മാസമായപ്പോഴേക്കും ഞാൻ ഗർഭിണി ആയി. ആറര മാസമായപ്പോൾ എന്‍റെ വീട്ടിൽ വച്ച് എനിക്കിനി ജീവിക്കണ്ടെന്ന് തീരുമാനമെടുത്തു. എനിക്ക് എന്നോട് തന്നെ വെറുപ്പായി തുടങ്ങിയിരുന്നു. ഞാൻ എന്‍റെ വയറ്റിൽ കുറെ ഇടിച്ചു. വിഷം കുടിക്കാൻ ഒരുങ്ങുമ്പോൾ ആദ്യമായിട്ട് എന്‍റെ അമ്പു വയറ്റിൽ കിടന്നനങ്ങി. വേണ്ടമ്മേ എന്ന രീതിയിൽ ആയിരിക്കും അവൻ തട്ടിയതെന്ന് എനിക്ക് തോന്നി.
എന്‍റെ കുഞ്ഞിനെ എനിക്ക് വേണം അവന് വേണ്ടി ജീവിക്കണമെന്ന് അന്ന് ഞാൻ തീരുമാനിച്ചു. ഒൻപതാം മാസത്തിലാണ് ഭർത്താവുമായുള്ള പ്രശ്നങ്ങൾ അമ്മ അറിയുന്നത്. ഭർത്താവ് എന്നെ തല്ലുന്നത് അമ്മ കണ്ടു. അന്ന് അദ്ദേഹത്തെ വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തു. പ്രസവിച്ച് കഴിഞ്ഞപ്പോൾ പിന്നീടുള്ള പ്രശ്നം അമ്മയും അമ്മായിയമ്മയും തമ്മിലായിരുന്നു. മോന്‍റെ ഇരുപത്തെട്ട് കഴിഞ്ഞപ്പോൾ ഞാൻ ഭർത്താവിനൊപ്പം പോയി.
അന്ന് വീട്ടിലുള്ളവർ പറഞ്ഞത് ഞാൻ കേട്ടില്ല. അവിടെ വെച്ച് കൊച്ച് രാത്രി കരഞ്ഞതിന്‍റെ പേരിൽ ഭർത്താവ് എന്നെ കുറെ തല്ലി. അന്ന് ഷോൾഡറില് ചെറിയ പൊട്ടലുണ്ടായി. അങ്ങനെ ഭർത്താവിന്‍റെ അടിയും തൊഴിയുമൊക്കെ കൊണ്ട് നാല് ദിവസം അവിടെ തന്നെ കഴിഞ്ഞു.
അതിന് ശേഷം അമ്മ വന്നെന്നെ കൂട്ടിക്കൊണ്ട് പോയി. പക്ഷേ അവരെന്റെ മോനെ എനിക്ക് തന്നില്ല. ഒടുവിൽ പൊലീസ് ഇടപെട്ടാണ് മകനെ വിട്ടു കിട്ടിയത്. പ്രസവിച്ച് ഏഴാം മാസം മുതൽ ഞാൻ ജോലിയ്ക്ക് പോയി തുടങ്ങി. അന്ന് ഭർത്താവിനെ ഉപേക്ഷിച്ചത് ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. എന്ത് പ്രശ്നം ഉണ്ടായാലും ആത്മഹത്യ ചെയ്യുകയല്ല വേണ്ടത് അവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം'- ഗോപിക പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: