ന്യൂഡൽഹി: വനിതാ സുഹൃത്തിനെ കോക്‌പിറ്റിൽ കയറ്റി വിമാനം പറത്തിയ എയർ ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം. ഡിജിസിഎയാണ് അന്വേഷണം പ്രഖ്യാപിച്ചത്. പൈലറ്റിന്റേത് ഗുരുതരമായ വീഴ്ചയെന്ന് ഡിജിസിഎ വിലയിരുത്തുന്നു. ഫെബ്രുവരി 27 നായിരുന്നു ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയത്.
ഡിജിസിഎ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പൈലറ്റ് ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍. താന്‍ പൈലറ്റായ വിമാനത്തില്‍ യാത്രക്കാരിയായി എത്തിയ സ്ത്രീ സുഹൃത്തിനെ കോക്ക്പിറ്റിലേക്ക് ആരോപണവിധേയനായ വ്യക്തി ക്ഷണിച്ചെന്ന് കണ്ടെത്തിയതായി ഡിജിസിഎ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിമാനയാത്ര മൂന്ന് മണിക്കൂറോളം നേരമാണ് നീണ്ടുനിന്നത്. ഈ സമയമത്രയും ഈ സ്ത്രീ പൈലറ്റിനൊപ്പമിരുന്നാണ് യാത്ര ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ചട്ടങ്ങളുടെ ലംഘനമാണെന്നത് മാത്രമല്ല പൈലറ്റിന്‍റെ ശ്രദ്ധ തിരിയാന്‍ കാരണമാകുന്നത് കൂടിയാണെന്ന് ഡിജിസിഎ ഓര്‍മിപ്പിച്ചു.
ഇക്കണോമിക് ക്ലാസിൽ തന്‍റെ പെൺസുഹൃത്ത് യാത്ര ചെയ്യുന്നുണ്ടെന്നും അവരെ ബിസിനസ് ക്ലാസിലേക്കു മാറ്റണമെന്നും പൈലറ്റ് ആവശ്യപ്പെട്ടതായി ക്യാമ്പിൻ ക്രൂ അംഗം വ്യക്തമാക്കി. എന്നാൽ ബിസിനസ് ക്ലാസിൽ ഒഴിവില്ലെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്ന് ക്യാബിൻ ക്രൂ പരാതിയിൽ പറയുന്നു.
തുടർന്ന് പെൺ സുഹൃത്തിനെ കോക്പിറ്റിലേക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. സുഖമായി ഇരിക്കാൻ കുറച്ച് തലയിണകൾ എത്തിക്കാനും നിർദ്ദേശിച്ചു. കോക്പിറ്റ് അതിമനോഹരമായി സജ്ജീകരിക്കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു.
കോക്പിറ്റിലെ ഫസ്റ്റ് ഒബ്സർവർ സീറ്റിലാണ് അവർ ഇരുന്നത്. യുവതിക്ക് മദ്യവും ഭക്ഷണവും നൽകാനും ആവശ്യപ്പെട്ടു. കോക്പിറ്റിൽ മദ്യം വിളമ്പാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ പൈലറ്റ് പരുഷമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
പൈലറ്റിന്‍റെ ജാഗ്രതക്കുറവ് യാത്രക്കാരുടെ സുരക്ഷയെയാണ് ബാധിക്കുന്നത്. സസ്‌പെന്‍ഷനോ ലൈസന്‍സ് റദ്ദാക്കലോ ഉള്‍പ്പെടെയുള്ള അച്ചടക്കനടപടികള്‍ പൈലറ്റിനെതിരെ സ്വീകരിക്കാനാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. വിഷയത്തില്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഐസ്ക്രീം കഴിച്ച 12 കാരന്‍റെ മരണം കൊലപാതകമെന്ന് സംശയം
കോഴിക്കോട്: ഐസ്ക്രീം കഴിച്ചതിനു പിന്നാലെ 12 വയസുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ മാതൃ സഹോദരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ട്.
കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ട് ഐസ്ക്രീമിൽ വിഷം കലർത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിയെ തുടർന്ന് ചികിത്സയിലിരിക്കുമ്പോളായിരുന്നു മരണം. കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് കസ്റ്റഡിയിലായത്.
ഐസ്ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഛർദ്ദി അതീവ ഗുരുതരാവസ്ഥയിലേക്ക് പോയതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു. കുട്ടി കഴിച്ച ഐസ്ക്രീമിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരുന്നു ആദ്യം മുതലുള്ള അന്വേഷണം. ഭക്ഷ്യവിഷബാധയെന്ന സംശയവും ഉണ്ടായിരുന്നു. തുടർന്ന് ഐസ്ക്രീം വിറ്റ കട ഉടനെ അടപ്പിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തലുകൾ ഉണ്ടായത്. ഐസ്ക്രീമിൽ വിഷം കലർന്നതായി കണ്ടെത്തി. തുടർന്ന് കുട്ടിയുടെ പിതാവിന്‍റെ സഹോദരി താഹിറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസ്ക്രീമിൽ മനപൂർവ്വം വിഷം കലർത്തി എന്ന വിവരമാണ് ലഭിക്കുന്നത്. എന്നാൽ അത് കുട്ടിയെ ലക്ഷ്യമിട്ടല്ല, കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടാണ് എന്ന മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന ഫലം ഇനി വരാനുണ്ട്. താഹിറ പൊലീസ് കസ്റ്റഡിയിലാണ്.
Post A Comment: