ഇടുക്കി: കഞ്ഞിക്കുഴിയിൽ മാതാപിതാക്കൾ വിഷം കൊടുത്ത് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികളും അപകട നില തരണം ചെയ്‌തു. കഴിഞ്ഞ ദിവസമാണ് അഞ്ചംഗ കുടുംബം കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ മാതാപിതാക്കളായ ചൂടൻ സിറ്റി കാരാടിയിൽ ബിജുവും (46), ടിന്‍റു (40)വും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച്ച വൈകിട്ടോടെ കീരിത്തോട് ഹോളി ഫാമിലി പള്ളിയിൽ സംസ്കരിച്ചു.
വിഷം ഉള്ളിൽ ചെന്ന് ഇടുക്കി മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കുന്ന ഇവരുടെ മൂന്നു കുട്ടികൾ അപകടനില തരണം ചെയ്‌തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റി സ്വദേശികളായ കാരാടിയിൽ ബിജു- ടിന്‍റു ദമ്പതികൾ കീടനാശിനി കഴിച്ച് മരണപ്പെട്ടത്.
കൃഷിക്കാരനായിരുന്ന ബിജുവും ടിന്‍റുവും ഏതാനും മാസങ്ങൾക്കു മുമ്പാണ് കഞ്ഞിക്കുഴിയിൽ ചെറുകിട ഹോട്ടൽ ആരംഭിക്കുന്നത്. ടിന്‍റു ജോലി ചെയ്തുകൊണ്ടിരുന്ന ഹോട്ടൽ ഉടമ നിർത്തിയപ്പോൾ ഉപകരണങ്ങൾ ഉൾപ്പെടെ ഇവർ ഏറ്റെടുത്ത് നടത്തുകയായിരുന്നു.
ഈ വകയിൽ മുമ്പ് ഹോട്ടൽ നടത്തിയിരുന്ന ആൾക്ക് പണം കൊടുക്കാൻ ഉണ്ടായിരുന്നു. സമയത്ത് പണം ലഭിക്കാതെ വന്നപ്പോൾ അയാൾ ഹോട്ടലിലെ ഉപകരണങ്ങൾ തിരികെ കൊണ്ടുപോയി.
തുടർന്ന് മേശയും കസേരകളും മറ്റും ദിവസ വാടകയ്ക്ക് എടുത്തായിരുന്നു ഹോട്ടൽ നിലനിർത്തിയത്. വാടക കൊടുക്കാൻ നിവൃത്തി ഇല്ലാതായതോടെ ഉപകരണങ്ങൾ ഉടമസ്ഥൻ എടുത്തു കൊണ്ടുപോയി. തുടർന്ന് ഹോട്ടൽ അടക്കുകയായിരുന്നു. ഇതിനിടയിൽ ബ്ലേഡ് പലിശയ്ക്ക് പണം കടം വാങ്ങിയ ചിലർ ബിജുവിനെയും ടിന്‍റുവിനെയും ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു.
ബിജുവിന്‍റെ അമ്മ ഏലിക്കുട്ടിയുടെ പേരിലുള്ള 87 സെന്‍റ് പുരയിടത്തിന്‍റെ പട്ടയം പണയപ്പെടുത്തി പണം കടം വാങ്ങാനും ഇവർ ശ്രമം നടത്തിയിരുന്നു. എന്നാൽ പട്ടയം പണയപ്പെടുത്തി ബിജു ബ്ലേഡ് മാഫിയയിൽ നിന്നും പണം പലിശയ്ക്ക് എടുത്തതായി സംശയമുണ്ടെന്ന് അയൽക്കാർ പറയുന്നു. നിലവിൽ പട്ടയം എവിടെയാണെന്ന് അറിയില്ലെന്നും വീട്ടിൽ സൂക്ഷിച്ചിരുന്ന പട്ടയം നഷ്ടപ്പെട്ടതായും ബിജുവിന്‍റെ സഹോദരി പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: