ബത്തേരി: നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. അഞ്ച് പേരുടെ നില അതീവ ഗുരുതരം. വയനാട് തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് മറിഞ്ഞത്. ഇറക്കത്തിൽ വളവ് തിരിയുന്നതിനിടെ ബ്രേക്ക് കിട്ടാതിരുന്നതാണ് അപകട കാരണമെന്ന് ഡ്രൈവർ മണികണ്ഠൻ മൊഴി നൽകിയിട്ടുണ്ട്.
തേയില തൊഴിലാളികളായിരുന്നു യാത്രക്കാർ. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളെജിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് എത്തിക്കുo മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു. മരിച്ചവർ മുഴുവനും സ്ത്രീകളാണ്. മക്കിമല ആറാം നമ്പർ കോളനിയിലെ ചിത്ര, ശോഭന, കാർത്യാനി, ഷാജ, ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി എന്നിവരാണ് മരിച്ചവർ. മണികണ്ഠൻ, ലത, ജയന്തി, മോഹന സുന്ദരി, ഉമാ ദേവി എന്നിവർക്കാണ് പരിക്കേറ്റത്.
വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. പന്ത്രണ്ട് പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11സ്ത്രീകളായിരുന്നു. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിൽ 9 പേർ മരിച്ചതായി ഡിഎംഒ അറിയിച്ചു.
ആശുപത്രിയിലേക്ക് അധികൃതർ എത്തിക്കൊണ്ടിരിക്കുകയാണ്. മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹങ്ങൾ മാനന്തവാടി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: