ഇടുക്കി: നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകം. സംഭവത്തിൽ നായാട്ട് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മാവടി ഇന്ദിരാനഗറില്‍ പ്ലാക്കല്‍ വീട്ടില്‍ സണ്ണി(57)യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സണ്ണിയെ കിടപ്പ് മുറിയിൽ വെടിയേറ്റ നിലയിൽ കണ്ടത്. സംഭവ സ്ഥലത്ത് നിന്നും തോക്ക് കണ്ടെത്താനാകാതെ വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയർന്നത്. തുടർന്ന് പോസ്റ്റ് മോർട്ടത്തിൽ മരണം വെടിയേറ്റാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
നാടൻ തോക്ക് ഉപയോഗിച്ച് വീടിന് പുറത്തു നിന്നും വെടിവെച്ചതെന്നാണ് പൊലീസ് നിഗമനം. സംശയെത്തെ തുടർന്ന് ഒന്നിലധികം പേരേ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. ചൊവ്വാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം.
വെടിയൊച്ച കേട്ട് മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന സണ്ണിയുടെ ഭാര്യ സിനി നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ നിന്നും നെറ്റിയിൽ തറച്ച നിലയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗം കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലിൽ നിന്നും തറച്ചു കയറിയ നിലയിൽ അഞ്ച് തിരകൾ കണ്ടെത്തിയത്. ഇതോടെയാണ് പുറത്തു നിന്നുള്ളയാളാണ് വെടിയുതിർത്തതെന്ന നിഗമനത്തിൽ പൊലീസെത്തിയത്.
അടുക്കളവാതിലിനഭിമുഖമായുള്ള ഏലത്തട്ടകളിലും വെടികൊണ്ട പാടുകളുണ്ട്. സംഭവ സ്ഥലത്തു നിന്നും തോക്ക് കണ്ടെത്താനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. പ്രതിക്കായ് അന്വേഷണം ഊർജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ പറഞ്ഞു.
സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡോഗ് സ്ക്വാഡ്, ബോബ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. എറണാകുളത്തു നിന്നും ബാലിസ്റ്റിക്ക് സംഘവും പ്രത്യേക ഫോറൻസിക്ക് സംഘവും എത്തിയ ശേഷം വിശദമായ പരിശോധന നടത്തും. മേഖലയിലെ നായാട്ടുസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: