ഇടുക്കി: മോഷ്ടിച്ച ഗ്രാംപു വിൽക്കാൻ പോയ മോഷ്‌ടാക്കൾ ബൈക്കിന്‍റെ പെട്രൊൾ തീർന്നതോടെ നാട്ടുകാരുടെ പിടിയിലായി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം നടന്നത്. പത്തുവളവ് ഞൊണ്ടന്‍മാക്കല്‍ സോമന്‍ ഉണക്കാനിട്ടിരുന്ന ഗ്രാംപു മോഷ്ടിച്ചു കടന്ന നെടുങ്കണ്ടം കഴുപ്പില്‍ സുജിത് (19), ചിറകുന്നേല്‍ അന്‍സല്‍ (19) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് സോമന്‍റെ പുരയിടത്തിലെ ഗ്രാംപു വിളവെടുത്തത്. പ്രദേശവാസിയായ കുഞ്ഞുമോനും സോമനും ചേർന്ന് വിളവെടുപ്പ് പൂർത്തിയാക്കി. പണിക്കൂലിയായി ഗ്രാംപുവിന്‍റെ പകുതി കുഞ്ഞുമോന് നൽകാമെന്നായിരുന്നു ധാരണ. മൂന്ന് ദിവസമായി പത്തുവളവിലെ റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഗ്രാംപു ഉണങ്ങാനിട്ടിരിക്കുകയായിരുന്നു.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.30നാണ് സുജിതും അന്‍സലും ചേര്‍ന്ന് ഗ്രാംപു മോഷ്ടിച്ചത്. ഹെല്‍മറ്റ് ധരിച്ചയാള്‍ ഗ്രാംപു എടുക്കുന്നത് കണ്ട പൊന്‍മലകുന്നേല്‍ മാത്യൂ കുര്യന്‍ മോഷണ സംഘത്തിന്‍റെ പിന്നാലെ എത്തിയെങ്കിലും സുജിതും, അന്‍സലും ബൈക്കില്‍ അതിവേഗം രക്ഷപെട്ടു. തുടര്‍ന്ന് സോമനും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
സോമന്‍ വിവരം പൊലീസില്‍ അറിയിച്ചതോടെ മലഞ്ചരക്ക് കടകളില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ഗ്രാംപു വില്‍ക്കാനായി സുജിതും അന്‍സലും നെടുങ്കണ്ടം തോട്ടുവാക്കടയില്‍ എത്തിയപ്പോള്‍ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഇവരുടെ കയ്യിലിരുന്ന ചാക്ക് പരിശോധിച്ചപ്പോള്‍ ഗ്രാംപുവാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് പ്രതികളെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ നെടുങ്കണ്ടം സ്റ്റേഷനില്‍ മറ്റൊരു മോഷണ കേസ് കൂടിയുണ്ട്. നെടുങ്കണ്ടം എസ്.ഐ ടി.എസ്. ജയകൃഷ്ണന്‍, എസ്.ഐമാരായ ബിനോയി എബ്രഹം, സജീവന്‍, പോലീസ് ഉദ്യോഗസ്ഥരായ സുനില്‍ മാത്യൂ, യൂനസ് എന്നിവരടുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: