ഇടുക്കി: കട്ടപ്പനയിൽ കാണാതായ അധ്യാപികയെ വീടിനുള്ളിലെ കട്ടിലിനടിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കൊലപാതകിയിലേക്ക് എത്താനുള്ള നീക്കമാണ് കട്ടപ്പന പൊലീസ് സ്വീകരിക്കുന്നത്.
കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്‍റെ ഭാര്യ പി.ജെ. വത്സമ്മ (അനിമോള്‍-27) ആണ് മരിച്ചത്. സംഭവ ശേഷം ഒളിവിൽ പോയ വിജേഷിനെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച വൈകിട്ടോ, രാത്രിയിലോ കൊലപാതകം നടന്നെന്ന നിഗമനത്തിലാണ് പൊലീസ്. ജോലി ചെയ്‌തിരുന്ന കോൺവന്‍റ് സ്‌കൂളിൽ നിന്നും വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടിലെത്തിയ അനിമോളും വിജേഷും തമ്മിൽ വാക്കു തർക്കവും വഴക്കും ഉണ്ടായെന്നാണ് കരുതുന്നത്.
ഇതിനിടെ കൊലപാതകം നടന്നിരിക്കാമെന്നും അനുമാനിക്കുന്നു. അതേസമയം അതി വിദഗ്ദമായാണ് വിജേഷ് ബന്ധുക്കളെയും അയൽവാസികളെയും കബളിപ്പിച്ചതെന്നത് ഏവരെയും ഞെട്ടിക്കുന്നതാണ്. ശനിയാഴ്ച്ച രാവിലെയാണ് വിജേഷ് അനിമോളുടെ വീട്ടിൽ വിളിച്ച് ഭാര്യ ഇറങ്ങിപ്പോയെന്ന് അറിയിച്ചത്. ഈ സമയത്ത് അനിമോളുടെ മൃതദേഹം വീടിനുള്ളിൽ ഉണ്ടായിരുന്നു.
പിന്നീട് ഞായറാഴ്ച്ച അനിമോളുടെ വീട്ടുകാർ ഇവർ താമസിക്കുന്ന വീട്ടിലെത്തിയപ്പോഴും യാതൊരു ഭാവ വ്യത്യാസവുമില്ലാതെയായിരുന്നു ഇയാളുടെ പെരുമാറ്റം. വീട്ടിലെത്തിയ ബന്ധുക്കളെ കിടപ്പ് മുറിയിലേക്ക് കടക്കാതെ തടയുകയും ചെയ്‌തു.
ഭാര്യയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകാൻ എത്തുമ്പോഴും കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിച്ചിരിക്കുകയായിരുന്നു. തന്ത്രപൂർവം മൃതദേഹം ഉപേക്ഷിക്കാനാണ് വിജേഷ് കരുതിയിരുന്നതെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ എന്തോ സാഹചര്യത്തിൽ ഇത് നടന്നില്ല. അഴുകി തുടങ്ങിയതിനാൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്ന് പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച്ച വൈകിട്ട് ആറിനാണ് വത്സമ്മയുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: