ന്യൂഡല്‍ഹി: അപ്പീൽ നൽകി രാഹുൽ ഗാന്ധിക്ക് സ്റ്റേ ലഭിച്ചില്ലെങ്കിൽ വയനാട്ടിൽ കോൺഗ്രസ് സീറ്റിൽ പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായേക്കും. ഇതിനുള്ള അണിയറ നീക്കങ്ങൾ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആരംഭിച്ചതായിട്ടുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്
വയനാട് സീറ്റും രാഹുൽ ഗാന്ധിയുടെ അയോഗ്യതയും ദേശീയ തലത്തിൽ വലിയ ചർച്ചയായതിനു പിന്നാലെയാണ് ഈ നീക്കം. നിലവിൽ മേൽകോടതിയിൽ നിന്നും രാഹുൽ ഗാന്ധിക്ക് സ്റ്റേ ലഭിക്കുമെന്ന് തന്നെയാണ് നിയമ വൃത്തങ്ങൾ നൽകുന്ന സൂചനകൾ.
എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ സ്റ്റേ ലഭിക്കാതെ വന്ന് വയനാട്ടിൽ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഇവിടെ ജയം കോൺഗ്രസിന് അനിവാര്യമാണ്. തന്നെയുമല്ല, മത്സരം ദേശീയ തലത്തിൽ തന്നെ ചർച്ചയാകുന്ന സാഹചര്യത്തിൽ പ്രിയങ്കയിൽ കുറഞ്ഞ് മറ്റൊരാളെ ഈ സ്ഥാനത്ത് കാണാനാകില്ലെന്നാണ് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ നിലപാട്.
കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നത്.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്കയെ വയനാട്ടിൽ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. രാഹുലിനെപ്പോലെ ബിജെപി ഭയക്കുന്ന പ്രിയങ്കയുടെ പാര്‍ലമെന്‍റിലെ സാന്നിധ്യം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തി പകരുമെന്ന് കോണ്‍ഗ്രസ് എംപിമാരും കരുതുന്നു.
പ്രിയങ്ക മത്സരിക്കാന്‍ തയാറായാല്‍ ഐക്യകണ്ഠമായി ഈ തീരുമാനത്തെ കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതൃത്വം സ്വീകരിക്കും. രാഹുലിനേക്കാള്‍ ആവേശകരമായ സ്വീകരണമായിരിക്കും പ്രിയങ്ക മത്സരിച്ചാല്‍ വയനാട്ടിലെ ജനങ്ങള്‍ നല്‍കുക എന്ന് വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
വയനാട്ടില്‍ പ്രിയങ്ക മത്സരിക്കാന്‍ തയാറായാല്‍ കേരളത്തിലെ ഇടത് ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധ്യതയില്ല. പ്രിയങ്ക മത്സര രംഗത്ത് നിന്ന് പിന്മാറിയാല്‍ കേരളത്തിലെ യുവ നേതാക്കളായ അബിന്‍ വര്‍ക്കി, രാഹുല്‍ മാങ്കൂട്ടം, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി എന്നിവരില്‍ ഒരാളെ ആയിരിക്കും കോണ്‍ഗ്രസ് മത്സരിപ്പിക്കുക.
കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് വാങ്ങി രാഹുല്‍ ഗാന്ധി തിരിച്ചെത്തിയാല്‍ എം.പി സ്ഥാനം ഒഴിഞ്ഞ് കൊടുക്കാന്‍ തയാറുള്ളവരെയായിരിക്കും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുക.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: