കൊച്ചി: ബ്രഹ്മപുരം തീ പിടുത്തത്തിൽ 100 കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണൽ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽ കുമാർ. ഇപ്പോഴത്തെ സാഹചര്യത്തിൽ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്.
അതിൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം ഉണ്ട്. മുൻ മേയർമാരെല്ലാം വന്നിരുന്നു അവരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലൂഷൻ കൺട്രോൾ ബോർഡിന്‍റെ റിപ്പോർട്ട് അടക്കം ഉത്തരവിലുണ്ട്.
പക്ഷേ നിലവിൽ ആരും പരസ്പരം പഴിചാരുന്നതിൽ അർത്ഥമില്ല. പുതിയ തലത്തിലേക്ക് കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. എല്ലാം കോർപ്പറേഷൻ ആത്മാർത്ഥമായും ഉത്തരവാദപരമായും ചെയ്യുമെന്നും മേയർ എം അനിൽ കുമാർ പറഞ്ഞു.
തുക തീപിടുത്തത്തിന്‍റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്ക് ഉപയോഗിക്കണമെന്നാണ് ഹരിത ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ലന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ചോദിച്ചിട്ടുണ്ട്. മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രിബ്യൂണൽ ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്‍റ് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശനമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
Post A Comment: