ഇടുക്കി: ജില്ലയിലെ കൃഷി ഭവനുകളിൽ നിന്നും വിതരണം ചെയ്‌ത വേപ്പിൻ പിണ്ണാക്കിൽ കല്ല് കണ്ടെത്തിയെന്ന പ്രചരണം അടിസ്ഥാന രഹിതം. കരാറ് കമ്പനിക്കെതിരെ ചില കർഷകർ ബോധപൂർവം വ്യാജ പ്രചരണം നടത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് ചക്കുപള്ളം കൃഷി ഭവനിൽ നിന്നും വിതരണം ചെയ്‌ത വേപ്പിൻ പിണ്ണാക്കിൽ കല്ല് കണ്ടെത്തിയെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പുറത്ത് വരുന്നത്. പഞ്ചായത്തിലെ ഏലം, കുരുമുളക് കർഷകർക്കാണ് സബ്സിഡി നിരക്കിൽ വളം നൽകിയത്.
സമൂഹ മാധ്യമത്തിൽ ആക്ഷേപം ഉന്നയിച്ച കർഷകൻ വേപ്പിൻ പിണ്ണാക്ക് കൃഷിഭവൻ വഴി വിതരണം നടത്തിയതായിട്ടും എങ്ങും പരാതിയും നൽകിയില്ല. പരാതി ഉയർന്ന സാഹചര്യത്തിൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കർഷകന്‍റെ വീട്ടിൽ നേരിട്ടെത്തി പരിശോധന നടത്തി. കർഷകന്‍റെ വശം ഉണ്ടായിരുന്ന കവർ പൊട്ടിക്കാത്ത ഇതേ വേപ്പിൻ പിണ്ണാക്ക് പരിശോധന നടത്തിയെങ്കിലും ക്രമക്കേട് കണ്ടെത്താൻ കഴിഞ്ഞില്ല.
കർഷകർക്ക് മികച്ച ഉൽപ്പന്നങ്ങൾ നൽകണമെന്ന നിലപാടിലും സുതാര്യത ഉറപ്പുവരുത്തിയും കേന്ദ്ര സർക്കാരിന്‍റെ ലാബിൽ പരിശോധനക്ക് വിധേയമാക്കി റിസൾട്ട് ലഭിച്ചതിന് ശേഷമാണ് വളം വിതരണം നടത്തിയാതെന്ന് ചക്കുപള്ളം കൃഷി ഓഫീസർ പറഞ്ഞു.
ഇതുകൂടാതെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പ്രതിനിധികളും അടങ്ങുന്ന കമ്മിറ്റിയും പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. സുതാര്യമായി നടത്തുന്ന പദ്ധതി അട്ടിമറിക്കാൻ നടക്കുന്ന ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ എന്നും കൃഷി ഓഫീസർ പ്രിൻസി ജോൺ പറഞ്ഞു.
അതേ സമയം വസ്തുത വിരുദ്ധമായി തെറ്റിധാരണാജനകമായി കമ്പനിയെ അപകീർത്തിപെടുത്തിയത്തിന് നിയമ നടപടിക്കൊരുങ്ങുകയാണ് കരാർ കമ്പനി. തികച്ചും ഗുണമേന്മയുള്ള പ്രോഡക്ട് ആണ് തങ്ങൾ കൊടുക്കുന്നതെന്നും. ഇ ടെൻഡറിലൂടെയാണ് തങ്ങൾക്ക് വിതരണവകാശം ലഭിച്ചതെന്നും. കരാർ കമ്പനി അധികൃതർ വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: