ഇടുക്കി: കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ ആദിവാസി യുവാവ് സരുൺ സജി ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളിൽ. കിഴുകാനം ഫോറസ്റ്റ് ഓഫീസിന് മുമ്പിലെ മരത്തിന് മുകളിലാണ് കൈയിൽ കയറുമായി സരുൺ സജി കയറിയത്.
കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്പെൻഷൻ പിൻവലിച്ച് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി. വിവരം അറിഞ്ഞ് ഫയർ ഫോഴ്സും ഉപ്പുതറ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജനപ്രതിനിധികളും നാട്ടുകാരും അടക്കം വലിയ ജനാവലിയും സ്ഥലത്ത് തടിച്ചു കൂടിയിട്ടുണ്ട്. സരുണിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് കേസിൽ സസ്പൻഷനിലായിരുന്ന ആറു വനം വകുപ്പ് ഉദ്യോഗസ്ഥരെക്കൂടി സർവീസിൽ തിരിച്ചെടുക്കാൻ ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവുണ്ടായത്.
ഇടുക്കി വന്യജീവി സങ്കേതത്തിലെ കിഴുക്കാനം സെക്ഷൻ പരിധിയിൽ നിന്നും കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് മുല്ല ആദിവാസി കുടിയിലെ പുത്തൻ പുരയ്ക്കൽ സരുൺ സജിയെ അറസ്റ്റു ചെയ്ത സംഭവത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ സസ്പൻഷൻ.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി. അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.സി. ലെനിൻ, എൻ.ആർ. ഷിജിരാജ് , സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ്, ഫോറസ്റ്റ് വാച്ചർമാരായ കെ.എൻ. മോഹനൻ, കെ.റ്റി. ജയകുമാർ എന്നിവരെയാണ് ആദ്യം സർവ്വീസിൽ നിന്നും സസ്പെന്‍റ് ചെയ്തത്. പിന്നീട് ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുലിനേയും സസ്പൻഡു ചെയ്തു.
സരുണിനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണെന്ന ഫോറസ്റ്റ് കൺസർവേറ്റർ നീതു ലക്ഷ്മി സർക്കാരിനു നൽകിയ റിപ്പോർട്ടിനെ തുടർന്നായിരുന്നു ഉദ്യോഗസ്ഥരെ സസ്പൻഡു ചെയ്തത്.
വൈൽഡ് ലൈഫ് വാർഡനെ തിരിച്ചെടുക്കാൻ താമസം ഉണ്ടായതിനാൽ മറ്റുള്ളവരുടെ സസ്പൻഷൻ ആറു മാസത്തേക്കു കൂടി നീട്ടിയിരുന്നു. ഒരാഴ്ച മുൻപ് വൈൽഡ് ലൈഫ് വാർഡനെ സർവീസിൽ തിരിച്ചെടുത്തതോടെയാണ് മറ്റുള്ളവരേയും തിരിച്ചെടുക്കാൻ നടപടിയായത്.
ഇതിനിടെ സരൂൺ സജി നൽകിയ പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി-പട്ടിക വർഗ പീഢന നിരോധന നിയമ പ്രകാരമുള്ള കേസ് അന്വേഷണത്തിലാണ് എന്നാണ് പോലീസ് ഭാഷ്യം. കുറ്റപത്രം നൽകാത്ത പൊലീസ് നടപടിയിലും, ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാത്തതിനും എതിരെ സരൂൺ സജി മുഖ്യമന്ത്രി, സംസ്ഥാന, ജില്ലാ പൊലീസ് മേധാവികൾക്കും പരാതി നൽകിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: