ഇടുക്കി: ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടുന്ന സംഘത്തിലെ നാല് പേർ പിടിയിൽ. കട്ടപ്പന സ്വദേശികളായ കാഞ്ചിയാർ പാലാക്കട പുത്തൻപുരയ്ക്കൽ റൊമാറിയോ ( 29), മുളകരമേട് പാന്തേഴാത്ത് ശ്യാംകുമാർ(33), പേഴുംകവല പ്രസീദ് ബാലകൃഷ്ണൻ (38), അണക്കര അരുവിക്കുഴി സിജിൻ മാത്യു (30) എന്നിവരാണ് അറസ്റ്റിലായത്.
ഇടുക്കിയിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ചാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്. ഒറിജിനലിനെ വെല്ലുന്ന വ്യാജ ഉരുപ്പടികൾ നിർമിച്ചായിരുന്നു തട്ടിപ്പ്. കട്ടപ്പന, കുമളി, അണക്കര, തമിഴ്നാട്ടിലെ കമ്പം എന്നീ സ്ഥലങ്ങളിലാണ് പ്രതികൾ തട്ടിപ്പിനായി സ്വർണം പണയം വച്ചത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നാളുകളായി പ്രതികളെ കട്ടപ്പന ഡിവൈ.എസ്.പി. വി.എ നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നിരീക്ഷിച്ചു വരികയായിരുന്നു.
കഴിഞ്ഞദിവസം കൂട്ടത്തിലെ ശ്യാംകുമാറിനെ സംശയത്തിന്‍റെ പേരിൽ പിടികൂടി ചോദ്യംചെയ്തപ്പോൾ ഇയാളുടെ കയ്യിൽ കണ്ടെത്തിയ പതിനഞ്ചോളം വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പണയം വെച്ച രസിതുകൾ പരിശോധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്യാം കുമാർ കാഞ്ചിയാർ ലബ്ബക്കട സ്വദേശി റൊമാരിയോ മുഖേന പല ആളുകളെക്കൊണ്ടും വ്യാജ സ്വർണം പണയം വെപ്പിച്ചിട്ടുണ്ടെന്നു വ്യക്തമായി.
റൊമാരിയയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെയാണ് വൻ തട്ടിപ്പ് പുറത്ത് വരുന്നത്. തന്‍റെ പരിചയക്കാരനായ തട്ടാനെ കൊണ്ട് പെട്ടെന്ന് തിരിച്ചറിയാത്ത വിധം കനത്തിൽ സ്വർണം പൂശിയ വ്യാജ സ്വർണമാണ് പണയം വയ്ക്കുന്നതെന്നും പെട്ടെന്നുള്ള പരിശോധനയിൽ തിരിച്ചറിയാൻ പറ്റില്ല എന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. സ്വർണം പണയം വയ്ക്കുന്നതിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്ക് 2000 രൂപ പ്രതിഫലം കൊടുക്കുകയും ബാക്കി തുക റൊമാറിയോ കൈക്കലാക്കുകയുമായിരുന്നു.
സ്വർണാഭരണം നിർമിക്കുന്ന തട്ടാന് ഒരു ആഭരണം പണിയുമ്പോൾ 6500 രൂപ പ്രതിഫലമായി കൊടുത്തിരുന്നു. ഇടുക്കിയിൽ ഇരുപതോളം വ്യാപാരസ്ഥാപനങ്ങളിൽ നിലവിൽ 25 ലക്ഷത്തോളം രൂപയുടെ വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ചിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: