ജറുസലേം: അഞ്ചാം ദിവസത്തിലേക്ക് കടന്ന ഇസ്രയേൽ- ഹമാസ് പോരാട്ടം കരയുദ്ധത്തിലേക്ക്. ഗാസ- ലെബനനൻ അതിർത്തിയിൽ ആയിരക്കണക്കിന് സൈനികരെ ഇസ്രയേൽ വിന്യസിച്ചു കഴിഞ്ഞു. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേൽ പ്രഖ്യാപനം.
രാജ്യത്ത് കടന്നു കയറി ആക്രമണം നടത്തിയ ഹമാസിന്‍റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചു. ഹമാസിന്‍റെ നേതൃനിരയെ ഇല്ലാതാക്കാൻ മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി.
ഇസ്രയേൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി. ഇതിനിടെ സിറിയയിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി.
ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ 123 സൈനികർ അടക്കം 1200 പേരും ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ഗാസയിൽ ഇസ്രയേൽ വ്യോമസേനയുടെ ബോംബാംക്രമണം തുടരുകയാണ്. 200 കേന്ദ്രങ്ങളിലാണ് ഇന്നലെ രാത്രി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്.
ഹമാസിന്‍റെ സുപ്രധാന ഭരണ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഗാസയിൽ അഭ്യർത്ഥികളായവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. ആയിരം പാർപ്പിട സമുച്ഛയങ്ങൾ തകർന്നു. നിരപരാധികൾ കൂട്ടമായി മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സുരക്ഷിത ഇടനാഴി ഒരുക്കാൻ കഴിയുമോ എന്നതിൽ ഈജിപ്തുമായും ഇസ്രായേലുമായും ചർച്ച നടക്കുന്നുവെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ചു വെസ്റ്റ് ബാങ്കിൽ ആയിരങ്ങൾ പ്രകടനം നടത്തി. ഹമാസ് നുഴഞ്ഞു കയറിയ അതിർത്തിയുടെ പൂർണ നിയന്ത്രണം തിരിച്ചു പിടിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഹമാസിന്‍റെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കടൽ മാർഗം ഇസ്രായേലിലേക്ക് കയറാൻ ശ്രമിച്ച ഒരാളെ നാവികസേനാ വധിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
Post A Comment: