ഇടുക്കി: കൊട്ടാരക്കരയിൽ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് മരിച്ച ഇടുക്കി കെ. ചപ്പാത്ത് സ്വദേശിനിയുടെ സംസ്കാരം നടത്തി. മരുതുംപേട്ട കളത്തുകുന്നേൽ കെ.സി. ആന്‍റണിയുടെ മകൾ അൻസു ട്രീസ ആന്‍റണിയാണ് (25) കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മേരികുളം കത്തോലിക്ക ദേവാലയത്തിൽ നടത്തി. അതേസമയം അൻസു അപകടത്തിൽപെടുന്നതിന്‍റെ സിസി ടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്രാ ലൈനിൽ കൂടി അൻസു റോഡ് മുറിച്ചു കടക്കുന്നതും സീബ്രാ ലൈൻ അവസാനിക്കാറായപ്പോൾ കാർ ഇടിച്ചു തെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബുധനാഴ്ച്ച കൊട്ടാരക്കരയിൽ അഭിമുഖത്തിനായിട്ടാണ് അൻസു പോയത്. സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ പത്തനംതിട്ട ചെന്നീർക്കര നീലകിലേത്ത് ജയകുമാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അമിത വേഗത്തിലും അലക്ഷ്യമായും വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അപകടത്തിനിടയാക്കിയ കാർ കസ്റ്റഡിയിലാണ്. ബുധനാഴ്ച്ച രാവിലെ ഏഴിന് എംസി റോഡിൽ കുളക്കട വായനശാല ജംക്ഷനു സമീപത്തായിരുന്നു അപകടം. കാസർകോട് പെരിയ കേരള സെൻട്രൽ സർവകലാശാലയിൽ നിന്നും എംബിഎ പൂർത്തിയാക്കിയ അൻസു കാരുവേലിലെ കോളജിൽ ജോലിക്കുള്ള ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ബസിൽ വന്ന അൻസു പുത്തൂർമുക്കിനു പകരം കുളക്കടയിലാണ് ബസ് ഇറങ്ങിയത്.
വഴി തെറ്റിയെന്നു മനസിലാക്കിയ അൻസു ശരിയായ വഴി ചോദിച്ചതിനു ശേഷം അടുത്ത ബസ് പിടിക്കുന്നതിന് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. സീബ്രാ ലൈനിൽ അവസാന ഭാഗത്തെത്തിയപ്പോഴാണ് അൻസുവിനെ കാർ ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു.
സി.സി. ടിവി ദൃശ്യം കാണാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക...
https://www.facebook.com/reel/850663056756146?s=yWDuG2&fs=e&mibextid=Nif5oz
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
തൂക്കുപാലത്ത് മരിച്ചയാളെ തിരിച്ചറിഞ്ഞു
ഇടുക്കി: കെട്ടിട നിർമാണത്തിനായി കുഴിച്ച ഫില്ലർ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കാഞ്ഞിരപ്പള്ളി സ്വദേശി. ഇന്നലെയാണ് തൂക്കുപാലം ബസ് സ്റ്റാൻഡിനു സമീപം നിർമാണത്തിലിരുന്ന സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മരിച്ചത് കാഞ്ഞിരപ്പള്ളി പാറമട പടിഞ്ഞാട്ട് കോളനി കയ്യാലക്കൽ സിജു (42) ആണെന്ന് കണ്ടെത്തി.
ഇയാൾ തൂക്കുപാലത്ത് എത്തിയത് എന്തിനാണെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളെജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളുടെ ബന്ധുക്കളുമായി ബന്ധപ്പെടുവാൻ പോലീസ് സംഘം കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് അജ്ഞാതനെ തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി നിർമ്മിക്കുന്ന വ്യാപാര സ്ഥാപനത്തിനായി ഫില്ലർ സ്ഥാപിക്കുന്നതിന് കുഴിച്ച കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയിൽ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
Post A Comment: