ന്യൂഡൽഹി: സിക്കിമിലെ ലഖൻ വാലിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. സൈനികരടക്കം 29 പേരെ കാണാതായതായിട്ടാണ് റിപ്പോർട്ട്. ടീസ്ത നദിയിലാണ് മിന്നൽ പ്രളയമുണ്ടായത്. സൈനിക ക്യാമ്പും വാഹനങ്ങളും പ്രളയത്തിൽ മുങ്ങി. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് കരസേനയും സംസ്ഥാന സർക്കാരും അറിയിച്ചു.
രണ്ട് ദിവസമായി പെയ്ത മഴക്കൊപ്പം ഇന്നലെയുണ്ടായ മേഘവിസ്ഫോടനമാണ് വടക്കൻ സിക്കിമിൽ ലാചെൻ താഴ്വരയിൽ സ്ഥിതി സങ്കീർണമാക്കിയത്. ലോനാക് തടാകത്തിന് സമീപത്തെ മേഘവിസ്ഫോടനമാണ് ദുരന്തത്തിനിടയാക്കിയത്. ഇതിന് പിന്നാലെ ചുങ്താങ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. അടിയന്തരമായി അണക്കെട്ട് തുറന്നതോടെ ടീസ്ത നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളം ഉയർന്നു.
നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്കും വെള്ളം ഇരച്ചെത്തി. സിങ്താമിനു സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. 23 സൈനികരെ കാണാതായതായും ചില വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതായും കരസേന അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളായ സാങ്‌കലാങ്, ബ്രിങ്ബോങ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളിൽ തകർന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
Post A Comment: