ഇടുക്കി: നാളുകളായി പൊലീസിനെ വട്ടം ചുറ്റിച്ച കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മോഷ്ടാവിനെ പൊലീസ് പിടികൂടി. ഏലപ്പാറ കോഴിക്കാനം രണ്ടാം ഡിവിഷനിൽ താമസിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബിനു ദേവരാജന്‍(44) ആണ് അറസ്റ്റിലായത്.
ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന് ശേഷം ഇളക്കിയെടുത്ത് കല്ലാര്‍ ഡാമില്‍ ഉപേക്ഷിച്ച സി.സി. ടി.വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് നെടുങ്കണ്ടം പോലീസ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ 22 നാണ് കല്ലാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്നത്. ബിനു 26 ഓളം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് നെടുങ്കണ്ടം പോലീസ് പറഞ്ഞു. 2022 ല്‍ പോലീസ് ഇയാളുടെ പേരില്‍ കാപ്പാ ചുമത്തിയിരുന്നു. നിരവധി കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറില്‍ വച്ച് ഇയാളെ തിരിച്ചറിഞ്ഞ ചിലര്‍ തടഞ്ഞുവയ്ക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് പ്രതിയെ കല്ലാറിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കട്ടപ്പന ഡി.വൈ.എസ്.പി നിഷാദ്‌മോന്‍, നെടുങ്കണ്ടം സി.ഐ ജെര്‍ളിന്‍ വി സ്‌കറിയ, എസ്.ഐമാരായ ടി.എസ്് ജയകൃഷ്ണന്‍ നായര്‍, ബിനോയി എബ്രഹാം, ഉദ്യോഗസ്ഥരായ സജി, എന്‍.ആര്‍ രഞ്ജിത്, രഞ്ജിത്, സഞ്ജു, ബിനു, അരുണ്‍ കൃഷ്ണസാഗര്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
തൂക്കുപാലത്ത് മരിച്ചയാളെ തിരിച്ചറിഞ്ഞു
ഇടുക്കി: കെട്ടിട നിർമാണത്തിനായി കുഴിച്ച ഫില്ലർ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കാഞ്ഞിരപ്പള്ളി സ്വദേശി. ഇന്നലെയാണ് തൂക്കുപാലം ബസ് സ്റ്റാൻഡിനു സമീപം നിർമാണത്തിലിരുന്ന സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മരിച്ചത് കാഞ്ഞിരപ്പള്ളി പാറമട പടിഞ്ഞാട്ട് കോളനി കയ്യാലക്കൽ സിജു (42) ആണെന്ന് കണ്ടെത്തി.
ഇയാൾ തൂക്കുപാലത്ത് എത്തിയത് എന്തിനാണെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളെജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളുടെ ബന്ധുക്കളുമായി ബന്ധപ്പെടുവാൻ പോലീസ് സംഘം കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് അജ്ഞാതനെ തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി നിർമ്മിക്കുന്ന വ്യാപാര സ്ഥാപനത്തിനായി ഫില്ലർ സ്ഥാപിക്കുന്നതിന് കുഴിച്ച കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയിൽ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
Post A Comment: